തിരുവനന്തപുരം: കുംഭമാസത്തിലെ പൂരം നാളിൽ നടക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്കായി നഗരം ഒരുങ്ങി. കോവിഡിനുശേഷം എത്തുന്ന പൊങ്കാല ഭക്തരെ സംബന്ധിച്ച് പ്രിയപ്പെട്ടതാണ്. വലിയ ഭക്തജനപ്രവാഹമാണ് അനന്തപുരിയുടെ മണ്ണിലേക്ക് എത്തുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേർ പൊങ്കാലയിടാൻ നഗരത്തിലെത്തുമെന്നാണ് സർക്കാറിന്‍റെ കണക്കുകൂട്ടൽ. ഇതനുസരിച്ചുള്ള സുരക്ഷാക്രമീകരണം ഇതിനോടകം തന്നെ നഗരത്തിൽ ഒരുക്കി കഴിഞ്ഞു.
ആറ്റുകാൽ ക്ഷേത്രത്തിന് കിലോമീറ്ററുകൾ അകലെ വരെ നഗരവീഥികളിൽ പൊങ്കാല അടുപ്പുകൾ നിരന്നുകഴിഞ്ഞു. താപനില ഉയരുന്നതിനാൽ തീപിടിത്ത സാധ്യത മുന്നിൽ കണ്ട് ശക്തമായ സുരക്ഷയാണ് ഇത്തവണ അഗ്നിരക്ഷാസേന ഒരുക്കുന്നത്. പൊങ്കാലയോടനുബന്ധിച്ച് നാല് പ്രത്യേക ട്രെയിനുകളും കെ.എസ്.ആർ.ടി.സിയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേക സർവീസുകള്‍ ഒരുക്കിയിട്ടുണ്ട്.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ചടങ്ങാണ് ആറ്റുകാൽ പൊങ്കാല. ഓരോ വർഷവും പൊങ്കാലയിട്ട് ദേവിയുടെ അനുഗ്രഹം പ്രാപിക്കുവാനായി ഇവിടെ എത്തുന്ന വിശ്വാസികളായ സ്ത്രീകളുടെ എണ്ണത്തിൽ വൻ വര്‍ധനവാണുള്ളത്. അന്നപൂർണ്ണേശ്വരി ദേവിയുടെ ഇഷ്ടവഴിപാടാണ് പൊങ്കാല എന്നാണ് വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.