തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി എയര്‍ലിഫ്ട് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് മനുഷ്യത്വവിരുദ്ധമാണെന്ന് എസ്.ഡി.പി.ഐ. കേരളം കണ്ട മഹാദുരന്തമുണ്ടായ വയനാടിന്റെ പുനരധിവാസത്തിന് മതിയായ നഷ്ടപരിഹാരം പോലും നല്‍കാന്‍ തയ്യാറാവാത്ത കേന്ദ്ര സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനു പോലും ഫീസ് ചോദിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.
2018 ആഗസ്ത് 18ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ചെലവായ 29.64 കോടി രൂപയുള്‍പ്പെടെയുള്ള തുകയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തോട് കേന്ദ്ര ബിജെപി സര്‍ക്കാര്‍ ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ ഒരിക്കലും അംഗീകരിക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാവുന്നില്ല. തങ്ങളുടെ ഇഷ്ടക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ യാതൊരു മാനദണ്ഡവുമില്ലാതെ കോടികള്‍ വാരിക്കോരി ചെലവഴിക്കുന്ന കേന്ദ്രസര്‍ക്കാരാണ് കേരളത്തോട് രക്ഷാപ്രവര്‍ത്തനത്തിനു പോലും ഫീസ് ചോദിക്കുന്നത്.
ബി.ജെ.പിയുടെയും മോദിയുടെയും പൊള്ളയായ ഗാരന്റി തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കാനുള്ളതു മാത്രമാണെന്ന് അനുദിനം വ്യക്തമാവുകയാണ്. എയര്‍ലിഫ്ട് ചെയ്തതിന് ചെലവായ തുക ഈടാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.