എക്സാലോജിക് അന്വേഷണം: കൊടുക്കേണ്ട രേഖകളെല്ലാം കൊടുത്തിട്ടുണ്ടെന്ന് എ.കെ.ബാലൻ; മുഖ്യമന്ത്രിക്കോ വീണക്കോ ഹൈകോടതി നോട്ടീസയച്ചിട്ടില്ല

തിരുവനന്തപുരം: എക്സാലോജിക് അന്വേഷണത്തിൽ കൊടുക്കേണ്ട രേഖകളെല്ലാം കൊടുത്തിട്ടുണ്ടെന്ന് മുതിർന്ന സി.പി.എം നേതാവ് എ.കെ.ബാലൻ. മുഖ്യമന്ത്രിയുടെ മകൾ വീണക്ക് പിന്തുണയാണ് ബാലൻ നൽകുന്നത്. കൊടുക്കേണ്ട രേഖകളെല്ലാം സമർപ്പിച്ച് കഴിഞ്ഞു. ഇക്കാര്യത്തിൽ ഒരു അഴിമതിയും നടന്നിട്ടില്ല. മുഖ്യമന്ത്രിക്കോ വീണക്കോ ഹൈകോടതി നോട്ടീസയച്ചിട്ടില്ലെന്നും ബാലൻ പറഞ്ഞു.

ഇക്കാര്യം ഹൈകോടതി പരിശോധിക്കട്ടെ. ആവശ്യമെങ്കിൽ കൂടുതൽ രേഖകൾ നൽകും. എക്സാലോജിക് സേവനം നൽകിയോ എന്ന് അന്വേഷിക്കാൻ ആർ.ഒ.സിക്ക് അധികാരമില്ലെന്നും ബാലൻ പറഞ്ഞു. മാസപ്പടി കേസ് നേരത്തെ തന്നെ വിജിലൻസ് കോടതി തള്ളിയതാണെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

ആര്‍.ഒ.സിയില്‍ കൊടുക്കേണ്ട രേഖകളെല്ലാം പരിപൂര്‍ണ്ണമായി കൊടുത്തിട്ടുണ്ട്. ഇന്‍കം ടാക്‌സും, ജി.എസ്.ടിയും കൊടുത്തിട്ടില്ല എന്നായിരുന്നു ആദ്യ പ്രശ്‌നം. അത് കൊടുത്തിട്ടുണ്ടെന്ന് കൃത്യമായി മറുപടി നല്‍കി. സര്‍വീസിന്റെ വിവരങ്ങള്‍ ഇവര്‍ക്ക് അന്വേഷിക്കേണ്ട കാര്യമില്ല. ആര്‍.ഒ.സി റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ എന്തുകൊണ്ട് കമ്പനിക്ക് ഇമ്മ്യൂണിറ്റി കൊടുത്തു. എന്തിന് മറച്ചുവെക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇതില്‍ അഴിമതി ഇല്ല എന്നുള്ളത് കോടതിയുടെ കണ്ടെത്തലാണ്. കമ്പനി ഫ്രോഡ് അല്ലെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം ഉണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ ഉദ്യോഗസ്ഥരോട് പറയുവെന്നും സി.എം.ആർ.എല്ലിന് എതിരായ പരാതിയുണ്ടെങ്കില്‍ അതിനു മറുപടി പറയേണ്ടത് മുഖ്യമന്ത്രിയോ മകളോ അല്ലെന്നും ബാലൻ പറഞ്ഞു.

ഇതിനിടെ, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ചെയ്തത് എന്താ​ണെന്ന് എല്ലാവർക്കും അറിയാമെന്ന് കേരളത്തി​െൻറ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍. വീണ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണം സുതാര്യമാണ്. തെറ്റ് ചെയ്തവർ ആരായലും ശിക്ഷിക്കപ്പെടും. അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നത് ശരിയല്ല. അത് സി.പി.എമ്മിന്റെ ആരോപണം മാത്രമാണ്. അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. അത്, പൂര്‍ത്തിയാകുമ്പോൾ സി.പി.എമ്മിന് കാര്യങ്ങൾ മനസിലാവും.

കേരളത്തിൽ സി.പി.എം - ബി.ജെ.പി ഒത്തുകളിയെന്ന യു.ഡി.എഫ് വിലയിരുത്തൽ ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി മികച്ച വിജയം നേടും. പുതിയ ചരിത്രം കേരളത്തിൽ ഈ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി എഴുതും. 2024 ൽ വീണ്ടും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകും. കേരളത്തിൽ ബി.ജെ.പി എം.എൽ.എമാര്‍ ഇല്ല. എന്നിട്ടും മലയാളികൾക്ക് പ്രധാനമന്ത്രി മോദി വലിയ പരിഗണനയാണ് നൽകുന്നത്. അടുത്ത 100 ദിവസത്തിനുള്ളിൽ ബി.ജെ.പി നേതാക്കൾ കേരളത്തിലെ എല്ലാ വോട്ടര്‍മാരെയും നേരിട്ട് കാണുമെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. ഇതിനിടെ, മോദി തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന​​ പ്രചാരണം ജാവ്ദേക്കർ തള്ളി.

Tags:    
News Summary - Exalogic: A.K. Balan has given all the required documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.