തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീറാം നിഷേധിച്ചാലും അക്കാര്യം നാടാകെ അംഗീകരിക്കുന്നുണ്ട്. അപകടസമയത്ത് ശ്രീറാമിനെ കണ്ട എല്ലാവരും അദ്ദേഹം നല്ല നിലയിൽ മദ്യപിച്ചിരുന്നതായാണ് പറയുന്നത് -മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മദ്യപിച്ച് വണ്ടി ഓടിക്കരുതെന്ന് ശ്രീറാമിനെ പോലെ ഒരാൾക്ക് അറിയാത്ത കാര്യമല്ല. ശ്രീറാം പറയുന്ന പോലെ മദ്യപിച്ചിരുന്നില്ല എന്നാണെങ്കിൽ ഇത്ര അമിത വേഗതയിൽ വാഹനം ഓടിക്കരുതെന്ന കാര്യം അദ്ദേഹത്തിന് അറിയില്ലേ -മുഖ്യമന്ത്രി ചോദിച്ചു.
രക്തപരിശോധനയില്‍ മദ്യത്തിന്‍റെ അംശം കാണാതിരിക്കാനുള്ള മരുന്ന് ഉപയോഗിച്ചോ എന്നടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കും. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് തലത്തിൽ പ്രവർത്തിച്ച ഒരാളാണ് ശ്രീറാം. അറിയാത്ത ഒരാൾ ചെയ്യുന്ന തെറ്റ് പോലെയല്ല കാര്യങ്ങൾ കൃത്യമായി അറിയാവുന്ന ഒരാൾ തെറ്റ് ചെയ്യുമ്പോൾ. മറ്റ് കാര്യങ്ങളിൽ അന്വേഷണം നടക്കട്ടെ. ഒരു പഴുതുമില്ലാതെയാണ് അന്വേഷണം നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീറാമിന്‍റെ കാര്യം മുൻനിർത്തി ഐ.എ.എസ് ഉദ്യോഗസ്ഥരെ മുഴുവൻ ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.