പേര് നീക്കം ചെയ്തില്ല; ഉമ്മൻ ചാണ്ടിയും വോട്ടർ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടറായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടർ പട്ടികയിലാണ് അദ്ദേഹത്തിന്‍റെ പേരും ഇടംപിടിച്ചത്. വർഷങ്ങളായി ഉമ്മൻ ചാണ്ടി വോട്ട് ചെയ്തിരുന്ന പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126ാം നമ്പർ ബൂത്ത് വോട്ടർ പട്ടികയിൽ 647ാം ക്രമനമ്പറായാണ് പേരുണ്ടായിരുന്നത്. വോട്ടർ പട്ടികയിലെ പേര് പേനകൊണ്ട് വെട്ടിനീക്കിയിരുന്നു. ഈ ബൂത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ അടക്കം കുടുംബാംഗങ്ങളും വോട്ട് ചെയ്തത്.

വോട്ടർ മരിച്ചാൽ പൊതുവെ വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കാൻ സ്വാഭാവികമായ നടപടിക്രമം പാലിക്കാനായുള്ള കാലതാമസം ഉണ്ടാകാറുണ്ട്. അതാണ് ഈ വിഷയത്തിലുമുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം. മരണവിവരം പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്ത ശേഷം ആ വിവരം അതത് മേഖലയിലെ ബൂത്തുതല ഓഫിസർ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുന്നതാണ് കീഴ്വഴക്കം. തുടർന്നാണ് വോട്ടർ പട്ടികയിൽനിന്ന് മരിച്ച വോട്ടറുടെ പേര് ഒഴിവാക്കുക. ജൂലൈ 18നായിരുന്നു ഉമ്മൻ ചാണ്ടിയുടെ വിയോഗം. എന്നാൽ, അതിനെ തുടർന്നാണ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് വന്നത്. ആഗസ്റ്റ് പത്തിനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുള്ള വിജ്ഞാപനം വന്നത്. എന്തുകൊണ്ടാണ് ഉമ്മൻ ചാണ്ടിയുടെ പേര് നീക്കാത്തതന്ന കാര്യത്തിൽ ഔദ്യോഗിക വ്യക്തത വന്നിട്ടില്ല.

53 വർഷമായി പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടി എല്ലാ തെരഞ്ഞെടുപ്പിലും കുടുംബത്തോടൊപ്പം പുതുപ്പള്ളി ജോർജിയൻ സ്കൂളിൽ എത്തിയാണ് വോട്ട് ചെയ്തിരുന്നത്. രാവിലെ സ്കൂളിന് സമീപത്തെ സഹോദരി വത്സമ്മയുടെ വീട്ടിൽ വന്ന് ഭാര്യ മറിയാമ്മ ഉമ്മനിൽനിന്ന് സ്ലിപ് വാങ്ങി അവർക്കും കുടുംബത്തിനുമൊപ്പം സ്കൂളിലേക്ക് നടന്നെത്തി വോട്ട് ചെയ്യുന്ന രീതിയാണ് പിന്തുടർന്ന് വന്നിരുന്നത്. അതേ രീതിയാണ് ചൊവ്വാഴ്ച മകൻ ചാണ്ടി ഉമ്മനും കൈക്കൊണ്ടത്. 

Tags:    
News Summary - Evaluation of Puthuppally by-election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.