തൊടുപുഴ: അറ്റകുറ്റപ്പണിക്കായി വൈദ്യുതി നിലയങ്ങൾ അടക്കാൻ തണുപ്പുകാലം തേടിയ അധി കൃതരെ കാലാവസ്ഥ വ്യതിയാനം ചതിച്ചു. മഞ്ഞുകാലമായ ജനുവരിയില്‍ വൈദ്യുതി ഉപഭോഗം കുറയു മെന്ന കണക്കുകൂട്ടലിലാണ് അറ്റകുറ്റപ്പണിക്ക് നിലയങ്ങൾ കഴിഞ്ഞ ദിവസം ഷട്ട് ഡൗണ്‍ ചെയ്തത്. എന്നാൽ, പ്രതീക്ഷ തെറ്റിച്ച് ചൂടും ഉപഭോഗവും കൂടിയതോടെ ഉയർന്ന വിലയ്ക്ക് വൈദ്യുതി പുറമെനിന്ന് വാങ്ങേണ്ട അവസ്ഥയാണ്.
ലോവർപെരിയാറിൽ അറ്റകുറ്റപ്പണിക്ക് നാല് നിലയങ്ങളിലെ ഉൽപാദനം നിർത്തിവെക്കേണ്ടി വന്നതിലൂടെ 290 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിന നഷ്ടം. ലോവര്‍ പെരിയാര്‍, നേര്യമംഗലം, നേര്യമംഗലം എക്സ്റ്റൻഷൻ, പന്നിയാര്‍ നിലയങ്ങളാണ് അടച്ചത്. ഉപഭോഗം കുത്തനെ ഉയർന്നില്ലായിരുന്നെങ്കിൽ പുറമെനിന്ന് വൈദ്യുതി വാങ്ങേണ്ടി വരില്ലായിരുന്നു. ജനുവരിയില്‍ ശരാശരി 65 ദശലക്ഷം യൂനിറ്റില്‍ നില്ക്കാറുള്ള പ്രതിദിന ഉപഭോഗം ഇക്കുറി 70 ദശലക്ഷം യൂനിറ്റിന് മുകളിലാണ്. 15.65 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ചൊവ്വാഴ്ചത്തെ ആഭ്യന്തര ഉൽപാദനം.
പുറമെനിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ സാങ്കേതികമായി കെ.എസ്.ഇ.ബി സജ്ജമാണെങ്കിലും വന്‍ സാമ്പത്തിക നഷ്ടമാണ് പ്രശ്നം. സതേണ്‍ ഗ്രിഡില്‍ പീക്ലോഡ് സമയങ്ങളില്‍ വൈദ്യുതിവില കുതിച്ചുയര്ന്നിരിക്കെ പ്രത്യേകിച്ചും.
മൂലമറ്റത്ത് ഉൽപാദനം പുനരാരംഭിച്ചു
തൊടുപുഴ: ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് പ്രവർത്തനം നിർത്തിവെച്ച മൂലമറ്റം നിലയത്തിൽ വൈദ്യുതോൽപാദനം പുനരാരംഭിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലോടെ നാല് ജനറേറ്ററുകൾ പൂർണതോതിൽ പ്രവർത്തനസജ്ജമായി. മന്ത്രി എം.എം. മണി ചൊവ്വാഴ്ച വൈദ്യുതിനിലയം സന്ദർശിച്ച് സാഹചര്യം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.