തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് വംശീയ അധിക്ഷേപം നടത്തിയ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ സസ്‌പെന്റ് ചെയ്യണമെന്ന് എസ്.ഡി.പി.ഐ. സംഭവം സംബന്ധിച്ച് വ്യാജ കഥകള്‍ പ്രചരിക്കുന്നതിനപ്പുറം ദുരൂഹതകള്‍ ഇന്നും തുടരുകയാണ്. ഇതിനിടെയാണ് പ്രതി തീവ്ര പ്രസംഗം കേട്ട് പ്രചോദിതമായതാണെന്നും അയാള്‍ ജനിച്ചു വളര്‍ന്നു എന്ന കാരണത്താല്‍ ഒരു പ്രദേശത്തെ തന്നെ വംശീയമായി അധിക്ഷേപിച്ചും എ.ഡി.ജി.പി സംസാരിച്ചത്.
വംശീയ ഉന്മൂലനം ലക്ഷ്യംവെച്ച സി.എ.എയ്‌ക്കെതിരേ രാജ്യത്തുയര്‍ന്നുവന്ന പൗരത്വ സംരക്ഷണ പ്രക്ഷോഭത്തിലൂടെയാണ് ഷഹീന്‍ ബാഗ് ലോക ശ്രദ്ധ നേടിയത്. നാളിതുവരെ ഒരു വിധ്വംസക പ്രവര്‍ത്തനവും അവിടെ നടന്നതായി റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നിരിക്കേ സംഘപരിവാര ഭാഷ്യം ആവര്‍ത്തിക്കുകയായിരുന്നു എ.ഡി.ജി.പി കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഇത്തരത്തിലുള്ള ഒരു പ്രസ്താവനയിലൂടെ എന്താണ് ലക്ഷ്യം വെക്കുന്നതെന്ന് പൊതുസമൂഹത്തിന് അറിയേണ്ടതുണ്ട്.
രാജ്യത്തെ ഞെട്ടിച്ച ഒരു ഡസനിലധികം സ്‌ഫോടനങ്ങളില്‍ നിരപരാധികള്‍ തടവിലാക്കപ്പെടുകയും പിന്നീട് ഹേമന്ദ് കര്‍ക്കരെയെന്ന സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനാണ് സ്‌ഫോടനങ്ങളിലെ സംഘപരിവാര ബന്ധം പുറത്തു കൊണ്ടുവന്നത്. തുടര്‍ന്ന് കര്‍ക്കരെ ദുരൂഹസാഹചര്യത്തില്‍ രക്തസാക്ഷിയായെങ്കിലും അതോടെ സ്‌ഫോടനങ്ങള്‍ നിലയ്ക്കുകയായിരുന്നു. ഇത്തരത്തിലുള്ള സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരുടെ അഭാവം കേരളത്തിലും പ്രകടമാവുകയാണ്.
സംഘപരിവാരത്തിന്റെ ദുഷ്പ്രചാരണത്തിന് ആക്കം കൂട്ടുന്ന തരത്തില്‍ വംശീയ അധിക്ഷേപം നടത്തിയ എ.ഡി.ജി.പിയെ ചുമതലയില്‍ നിന്നു മാറ്റാന്‍ ഇടതു സര്‍ക്കാര്‍ തയാറാവണമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.