പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ്
പിണറായി ഉൾപ്പടെയുള്ളവർക്ക് കുരുക്ക്; സി.എം.ആർ.എൽ-എക്‌സാലോജിക് ഇടപാടിലെ പങ്കാളിത്തം നിരത്തി ഇ.ഡിയുടെ കത്ത്
തിരുവനന്തപുരം: സി.എം.ആർ.എൽ -എക്‌സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പടെയുള്ളവർക്ക് പങ്കാളിത്തമെന്ന് ചൂണ്ടിക്കാട്ടി ഇ.ഡിയുടെ കത്ത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പൊലീസ് മേധാവിക്കയച്ച കത്തിൽ ഓരോരുത്തരുടെയും അഴിമതി ഇടപാടിലെ പങ്കാളിത്തം ചൂണ്ടിക്കാട്ടി കേസെടുക്കാൻ ശിപാർശ ചെയ്തു. സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തക്കെതിരെ കൈക്കൂലി നൽകിയതിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇ.ഡിയുടെ കത്ത് ലഭിച്ചെന്ന് അറിയിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, നടപടിക്രമങ്ങൾ പാലിച്ച് വേണ്ടത് ചെയ്യുമെന്നും നടപടിയുണ്ടാകുമെന്നും പറഞ്ഞു. കാത്തിരിക്കൂവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
സി.എം.ആർ.എല്ലിൽ നിന്ന് പിണറായി വിജയൻ 3.28 കോടി രൂപ കൈപ്പറ്റിയെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ട്. മകൾ ടി. വീണ വഴിയാണ് പണം കൈപ്പറ്റിയതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് ഈ പണം ദുബായിലേക്ക് കടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇരുവരെയും വീണ സഹായിച്ചെന്നും റിപ്പോർട്ടിലുണ്ട്. സി.എം.ആർ.എൽ മുൻ സി.എഫ്.ഒ പി. സുരേഷ് കുമാറിന്റെ മൊഴി പ്രകാരമാണ് പിണറായിക്കെതിരെ ഇത്തരത്തിലുള്ള ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. സുരേഷ് കുമാറിനെതിരെ കൈക്കൂലി നൽകാൻ സഹായിച്ചതിന് കേസെടുക്കണമെന്നും പറയുന്നുണ്ട്.
മുഹമ്മദ് റിയാസ് വീണയിലൂടെയും കൂട്ടാളികളിലൂടെയും കൈക്കൂലി പണം സ്വീകരിച്ചതിനും ആ കൈക്കൂലി പണം ദുദൈയിലേക്ക് കൈമാറിയതിനും റിയാസിനെതിരെയും കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. വീണ കൈക്കൂലി പണം ശേഖരിക്കുന്നതിനും വഴിതിരിച്ചുവിടുന്നതിനും പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും സഹായിച്ചു
എക്‌സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് വ്യാജ പേയ്മെന്റുകൾ വഴിതിരിച്ചുവിടാൻ ഉപയോഗിച്ച കോർപറേറ്റ് സ്ഥാപനമെന്നാണ് ഇ.ഡിയുടെ കത്തിൽ പറയുന്നത്. എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കൈക്കൂലി പണം കൈമാറാൻ ഉപയോഗിച്ച സ്ഥാപനമാണെന്നാണ് ഇ.ഡിയുടെ വാദം.
ഷൈജൽ എന്ന ഷൈജൽ മഹമ്മദ്, നിഖിൽ, വാരിസ് എന്ന ഹസ്സൻ വാരിഷ്, ഫൈജാസ് വി.പി., നന്ദലാൽ എം. എന്നിവരാണ് കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെന്ന് കണ്ടെത്തിയതായി ഇ.ഡി ചൂണ്ടിക്കാട്ടുന്നു. ബന്ധപ്പെട്ട ഗൂഢാലോചനക്കാരും സഹായം ചെയ്തവരുമായി അറിയപ്പെടാത്ത കുറെ പേരും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.