സംസ്ഥാനത്തെ ലഹരി മുക്തമാക്കുകയാണ് പൊലീസിന്റെ ദൗത്യം - രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് മുക്തമാക്കി മാറ്റുകയെന്ന ദൗത്യമാണ് പൊലീസും മറ്റു വകുപ്പുകളും ഏറ്റെടുത്തിട്ടുള്ളതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിരോധിത മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. പുതിയതായി രൂപീകരിച്ച പൊലീസ് സംഘത്തെ ഊർജസ്വലമായ പ്രവർത്തനവുമായി മുന്നോട്ടു പോവുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രണ്ട് പ്രധാന അറസ്റ്റുകളാണ് നടന്നത്. പന്തളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് നൈജീരിയൻ പൗരനെയും പെരുനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് വിദേശ വനിതയെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഡൽഹി പൊലീസിന്റെ സഹായത്തോടെയാണ് പൊലീസ് നൈജീരിയൻ പൗരനെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്നാണ് വിദേശ വനിതയെ പിടികൂടിയത്. വിദേശത്തുനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന കണ്ണികളാണ് ഇരുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിൽ തൂഫാൻ ഇന്റലിജൻസ് എന്ന പേരിൽ ഒരു സംഘത്തെ ലഹരിയുടെ ഉറവിടം കണ്ടെത്താനായി മാത്രം നിയോഗിച്ചിട്ടുണ്ട്. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തിയാൽ മാത്രമേ അത് നശിപ്പിക്കാൻ കഴിയൂ. ലഹരി വിപണനവുമായി ബന്ധപ്പെട്ട് ആർക്ക് വേണമെങ്കിലും വിവരങ്ങൾ കൈമാറാം. 9497979794, 9497927797 എന്നീ നമ്പരുകളിലേക്ക് വിവരങ്ങൾ കൈമാറാം. 9995966666 എന്ന വാട്സ്ആപ്പ് നമ്പരിലേക്കും വിവരങ്ങൾ നൽകാം. രഹസ്യ വിവരങ്ങൾ കൈമാറുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്തില്ലെന്നും മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

അതേസമയം, 'ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്' എന്ന പേരിൽ പൊലീസ് നടത്തിയ പരിശോധനയിൽ 368 പേർ അറസ്റ്റിലായി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് അജ്ഞാതമായി അധികൃതരെ അറിയിക്കുന്നതിനായി ആപ്പുകളും വാട്സ്ആപ്പ് ചാറ്റ്ബോട്ടുകളും അടങ്ങുന്ന വിപുലമായ ഡിജിറ്റൽ സർവൈലൻസ് സംവിധാനം സജ്ജമാക്കുന്നുണ്ടെന്നും, പൊതുജന പങ്കാളിത്തത്തോടെ ജനകീയ പ്രതിരോധം തീർക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നതെന്നും സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ പ്രവീൺ എസ്.ആർ അറിയിച്ചു.

ജൂൺ രണ്ടിന് ആരംഭിച്ച ഓപ്പറേഷന്റെ ഭാഗമായി വൻ തോതിലുള്ള ലഹരി വസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്. 0.549 കിലോ എം.ഡി.എം.എ, 16.7931 കിലോ കഞ്ചാവ്, 0.461 കിലോ ഹാഷിഷ് ഓയിൽ, 220 കഞ്ചാവ് ബീഡികൾ എന്നിവയാണ് കണ്ടെടുത്തത്. സംസ്ഥാനത്തെ ലഹരിമുക്തമാക്കുന്നതിനൊപ്പം ലഹരി വിതരണത്തിന്റെ ഉറവിടം കണ്ടെത്തി തടയുക എന്നതാണ് ഓപ്പറേഷൻ തൂഫാന്റെ ലക്ഷ്യം. ഇതിനായി 84 പൊലീസ് സബ് ഡിവിഷനുകളിലായി നാല് വീതം സ്പെഷ്യൽ സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.അന്തർസംസ്ഥാന ലഹരികടത്ത് തടയുന്നതിന് അഞ്ച് സംസ്ഥാനങ്ങളെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളെയും ഉൾപ്പെടുത്തി വിപുലമായ പരിശോധനകൾ നടക്കും. ഇ.ഡി, ഡി.ആർ.ഐ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെയാകും തുടർനടപടികൾ സ്വീകരിക്കുക.

Tags:    
News Summary - The mission of the police is to make the state drug-free - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.