ആലപ്പുഴ: വയറിളക്കം അടക്കം ജലജന്യ രോഗങ്ങൾ വ്യാപകമായ ആലപ്പുഴ നഗരത്തിൽ നോറോ വൈറസും എന്‍ററോ വൈറസും സ്ഥിരീകരിച്ചു. ലജ്നത്ത് വാർഡിലുള്ള ഒരു കുട്ടിക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. എന്‍ററോ വൈറസ് മറ്റൊരാളിലാണ് കണ്ടെത്തിയത്. ജലജന്യ രോഗമായതിനാൽ മലിനമായ കുടിവെള്ളത്തിൽനിന്നാണ് രോഗം പടർന്നതെന്നാണ് നിഗമനം. ആർ.ഒ. പ്ലാന്‍റിലെ വെള്ളത്തിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ആലപ്പുഴ വിജയ് പാർക്കിന് സമീപത്തെ കടകളിൽനിന്ന് ശേഖരിച്ച വെള്ളത്തിലാണ് കോളിഫോം സാന്നിധ്യം കണ്ടെത്തിയത്. 100 മില്ലിയിൽ 22 ആണ് കോളിഫോം സാന്നിധ്യം. വയറിളക്കരോഗങ്ങൾ വ്യാപകമായതോടെ സ്കൂളുകൾ, കടകൾ, വീടുകൾ എന്നിവിടങ്ങളിൽ കുടിവെള്ള സാംപിളുകൾ ശേഖരിക്കുന്നുണ്ട്.
ഇതുവരെ നൂറിലധികം സാമ്പിളുകളാണ് ശേഖരിച്ചത്. ഇതിൽ ചില സ്കൂളിൽ കുടിക്കാനുപയോഗിക്കുന്ന വെള്ളവും മോശമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തിളപ്പിച്ച് ആറ്റാത്ത വെള്ളം കുട്ടികൾക്ക് നൽകിയാൽ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസാണ് നോറോ വൈറസ്. ആമാശയത്തിന്‍റെയും കുടലിന്‍റെയും ആവരണത്തിന്‍റെ വീക്കത്തിനും കടുത്ത ഛർദി, വയറിളക്കം എന്നിവക്കും ഈ വൈറസ് കാരണമാകുന്നു.
ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയേറെയാണ്.നോറോ വൈറസ് മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്.
രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്‍റെ വിസർജ്യം വഴിയും ഛർദിൽ വഴിയും വൈറസ് പടരും. വളരെപ്പെട്ടെന്ന് രോഗം പകരുന്നതിനാൽ വളരെയേറെ ശ്രദ്ധിക്കണം. കുടലിനെ ബാധിക്കുന്നതാണ് എന്‍ററോ വൈറസ്. മോശം കുടിവെള്ളം തന്നെയാണ് ഈ വൈറസ് സാന്നിധ്യത്തിന്‍റെ കാരണവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.