കേരള ഹൈക്കോടതി
കൊച്ചി: പ്രതിയുടെ ഭാഗംകൂടി കേൾക്കാതെ വിചാരണ നടപടിയുടെ ഭാഗമായ കുറ്റം ചുമത്തൽ സാധ്യമല്ലെന്ന് ഹൈകോടതി. 'കുറ്റം സമ്മതിക്കുന്നോ' എന്നതടക്കം ചോദ്യങ്ങൾ പ്രതിയോട് നേരിട്ട് ചോദിച്ചശേഷം മാത്രമേ ഉത്തരവിലേക്ക് എത്തിച്ചേരാനാകൂവെന്ന് ജസ്റ്റിസ് കെ. ബാബു വ്യക്തമാക്കി. കുറ്റമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി, കുറ്റം ചുമത്തിയെന്ന പേരിൽ പ്രത്യേക കോടതി തീർപ്പാക്കിയതിനെതിരെ കോട്ടയം സ്വദേശി രഞ്ജിത് നൽകിയ റിവിഷൻ ഹരജിയാണ് കോടതി പരിഗണിച്ചത്.
വിവിധ കേസുകളിലെ അന്തിമ റിപ്പോർട്ട് ചോദ്യം ചെയ്ത് രഞ്ജിത് നൽകിയ ഹരജിയിൽ കുറ്റം ചുമത്തിയിട്ടില്ലെങ്കിൽ ഹരജിക്കാരന് പ്രത്യേക കോടതിയെ സമീപിക്കാമെന്ന് ഹൈകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. അപേക്ഷ ലഭിച്ചാൽ ഹരജി പരിഗണിക്കാനും നിയമാനുസൃതം ഉത്തരവിടാനും നിർദേശിച്ചു. തുടർന്ന് കുറ്റമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതിയെ സമീപിച്ചെങ്കിലും ജനുവരി 31ന് കുറ്റം ചുമത്തിയെന്നും ഹൈകോടതി ഉത്തരവ് പ്രകാരം ഹരജി തീർപ്പാക്കിയെന്നും പ്രത്യേക കോടതി ഉത്തരവിട്ടു. തന്റെ ഭാഗം കേൾക്കാൻ മതിയായ അവസരം നൽകാതെയാണ് ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ റിവിഷൻ ഹരജി നൽകിയത്.
പ്രതിയുടെ ഭാഗം കേട്ട ശേഷമേ നടപടികൾ പൂർത്തിയാകൂവെങ്കിലും ഇതുണ്ടായിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. തുടർന്ന്, ഹരജി ലഭിച്ചാൽ രണ്ടാഴ്ചക്കകം തീർപ്പാക്കണമെന്നും പ്രത്യേക കോടതിക്ക് സിംഗിൾബെഞ്ച് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.