കോഴിക്കോട് : മണ്ണാർക്കാട് ഫസ്റ്റ് ഗ്രേഡ് സർവേയർ പി.സി രാമദാസിനെതിരായ അച്ചടക്ക നടപടിക്ക് ഔപചാരിക അന്വേഷണം ന്‍റടത്തുന്നതിന് പാലക്കാട് ഡെപ്യൂട്ടി കലക്ടറെ നിയോഗിച്ച് റവന്യൂ വകുപ്പിന്റെ ഉത്തരവ്. പി.സി. രാമദാസിൻറെ വിശദീകരണം തൃപതികരമല്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് ഔപചാരിക അന്വേഷണം നടത്തുന്നതിന് പാലക്കാട് ഡെപ്യൂട്ടി കലക്ടർ(ആർ.ആർ) സച്ചിൻ കൃഷ്ണനെ അന്വേഷണ അധികാരിയായി നിയമിച്ചത്.
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ പാലക്കയം വില്ലേജിൻറെ പരിധിയിൽ തെങ്കര പഞ്ചായത്ത് ആനമൂളി സ്വദേശി ഹുസൈനാണ് സർവേയർക്കെതിരെ പരാതി നൽകിയത്. പരാതിക്കാരന്റെ മകൻ റിസ്വാൻറെ പേരിലുള്ള 12.75 സെൻറ് ഭൂമി തരം മാറ്റുന്നതിന് പാലക്കയം വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു.
ഈ സ്ഥലം ഐഡന്റിഫൈ ചെയ്ത് ലൊക്കേഷൻ സ്കെച്ച് നൽകുന്നതിനായി മണ്ണാർക്കാട് താലൂക്ക് സർവെയർക്ക് അപേക്ഷ അയച്ചുകൊടുത്തു. തുടർന്ന് മണ്ണാർക്കാട് താലൂക്ക് ഓഫീസിൽ നിന്നും താലൂക്ക് സർവേയറായ പി.സി.രാമദാസ് പരാതിക്കാരനെ വിളിച്ചു. സ്ഥലവും പരിസരവും നോക്കി പരിശോധിച്ചശേഷം സർട്ടിഫിക്കറ്റ് തരാമെന്ന് പറഞ്ഞ് പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന 2,500 രൂപ ചോദിച്ച് വാങ്ങി. അതിനു ശേഷം പരാതിക്കാരന്റെ ഫോണിലേക്ക് വിളിച്ച് 75,000 രൂപ ആവശ്യപ്പെട്ടു.
കൂടുതലല്ലേ എന്ന് പരാതിക്കാരൻ പറഞ്ഞപ്പോൾ 60,000 രൂപയെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു. പി.സി.രാമദാസ് നിർദേശിച്ച പ്രകാരം 2024 മെയ് 20ന് പരാതിക്കാരൻ മണ്ണാർക്കാട്ട് താലൂക്ക് സർവെ ഓഫീസിൽ നേരിട്ട് ചെന്ന് സംസാരിച്ചു. ഒടുവിൽ കൈക്കൂലി 40,000 രൂപയായി കുറച്ചു.
പിന്നീട് സർവേയർ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തു. 2024 ജൂൺ രണ്ടിന് പരാതിക്കാരനെ ഫോണിൽ വിളിച്ച് പിറ്റേ ദിവസം 40.000 രൂപയുമായി മണ്ണാർക്കാട് നൊട്ടമല എന്ന സ്ഥലത്ത് വരാൻ ആവശ്യപ്പെച്ചു. കൈക്കൂലി നൽകുവാൻ പരാതിക്കാരൻ തയാറല്ലാത്തതിനാൽ വിജിലൻസിൽ പരാതി നൽകി.
വിജിലൻസ് നടത്തിയ ട്രാപ്പിൽ ജൂൺ മൂന്നിന് പരാതിക്കാരനിൽ നിന്ന് ഹസ്റ്റ് ഗ്രേഡ് സർവേയറായ പി.സി.രാമദാസ് ചിറക്കൽപ്പടി എന്ന സ്ഥലത്ത് വെച്ച് കൈക്കൂലിയായി 40,000 രൂപ കൈപ്പറ്റി. ഈ കൈക്കൂലി പണം സർവേയറുടെ കൈവശത്തിൽ നിന്ന് വിജിലൻസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. അടിയന്തരമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്ത് വകുപ്പുതല നടപടി സ്വീകരിക്കാൻ വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.