പട്ടിക്കാട് (തൃശൂർ): സംസ്ഥാനത്തെ മുഴുവൻ സ്കൂളിലും പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെകൂടി പിന്തുണയോടെ ദുരന്ത നിവാരണ ക്ലബ് രൂപവത്കരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. എല്ലാ ആഴ്ചയും വ്യത്യസ്ത വിഷയങ്ങൾ കുട്ടികൾക്ക് ചർച്ച ചെയ്യാനും ദുരന്തം നേരിടാൻ പരിശീലിക്കാനുമാണ് ലക്ഷ്യമിടുന്നത്. വയനാട് ജില്ലയിൽ ഇതിനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്ത് ഗവ. എൽ.പി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 'മുന്നറിയിപ്പും മുന്നൊരുക്കവും എല്ലാവരിലേക്കും' എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്ത് ദുരന്ത നിവാരണ സാക്ഷരത യജ്ഞത്തിന് തുടക്കം കുറിക്കുകയാണ്.
എല്ലാ വകുപ്പുകളും ചേർന്ന് 'സജ്ജം' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്ത അധ്യയന വർഷം മുതൽ വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നും മന്ത്രി അറിയിച്ചു. ടി.എൻ. പ്രതാപൻ എം.പി അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ സ്കൂളുകളിൽ സുരക്ഷ പ്ലാനുകൾ തയാറാക്കാനും പ്രാവർത്തികമാക്കാനും സഹായിക്കുന്ന 'ഉസ്കൂൾ ആപ്' എം.പി പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.