കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി രംഗത്തെത്തി. ഇരകള്‍ക്ക് അര്‍ഹമായ നീതി ലഭിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണെന്നും പിഷാരടി പറഞ്ഞു. നിയമനടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇരകള്‍ക്ക് നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
സിനിമ മേഖലയിലെ ആഭ്യന്തര പരാതി പരിഹാര സമിതികള്‍ക്ക് (ഐ.സി.സി) ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ അധികാരമില്ലെന്നും അതൊരു പ്രാഥമിക ഇടപെടല്‍ എന്നതിലുപരി പരിമിതികളുള്ള സംവിധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്‍റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയെ കാരവാനിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് രഞ്ജിത്തിനെതിരെ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി എറണാകുളത്തുനിന്ന് തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ച് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡി.ജി.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചി ഡി.സി.പി അശ്വതി ജിജിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. നേരത്തെ ബംഗാളി നടിയും യുവാവും സമാനമായ പരാതിയുമായി രഞ്ജിത്തിനെതിരെ രംഗത്തെത്തിയിരുന്നെങ്കിലും, പഴയ സംഭവങ്ങളായതിനാല്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി ആ കേസുകള്‍ റദ്ദാക്കിയിരുന്നു. നിലവിലെ കേസില്‍ ശക്തമായ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് ഉന്നത പൊലീസ് വൃത്തങ്ങളും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.