ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായധനം നൽകാനും സർക്കാർ തീരുമാനിച്ചു. അപകടത്തിൽ പരിക്കേറ്റ് മാക്സ് സാകേത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്.
ചൊവ്വാഴ്ച രാവിലെ മാളവ്യ നഗറിലെ ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തിൽ വിദേശികളടക്കം 21 പേർക്കാണ് ജീവൻ നഷ്ടമായത്. 25 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി പരിക്കേറ്റവരോടും അവരുടെ ബന്ധുക്കളോടും വിവരങ്ങൾ ആരാഞ്ഞു. ചികിത്സാ നടപടികൾ നേരിട്ട് വിലയിരുത്തിയ മുഖ്യമന്ത്രി, മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.
നിലവിൽ മാക്സ് ആശുപത്രിയിൽ കഴിയുന്ന 17 പേരുടെ ആരോഗ്യനിലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കാര്യമായ പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രിയോടൊപ്പം ആശുപത്രിയിലെത്തിയ മാളവ്യ നഗർ എം.എൽ.എ സതീഷ് ഉപാധ്യായ പറഞ്ഞു. ചികിത്സയിലുള്ളവരിൽ ഏഴ് പേർ വെന്റിലേറ്ററിലാണ്. ആശുപത്രി അധികൃതരുമായി ഏകോപിപ്പിച്ച് പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാച്ചെലവും സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മരിച്ചവരുടെ ഭൗതികദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.