തിരുവനന്തപുരം: അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 'കേരളത്തിന്‍റെ ആഴക്കടൽ മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോൾ റദ്ദ് ചെയ്തിട്ടുള്ളത്. 400 ട്രോളറുകളും അഞ്ച് മദർ ഷിപ്പുകളും ഏഴ് ഫിഷറീസ് ഹബ്ബുകൾ നിർമിക്കാനുള്ള ഉപധാരണാപത്രം മാത്രമാണ് റദ്ദാക്കിയത്. എന്നാൽ, കഴിഞ്ഞ ഫെബ്രുവരിയിൽ ഒപ്പിട്ട 5000 കോടിയുടെ ധാരണാപത്രം നിലനിൽക്കുകയാണ്. ആ ധാരണാപത്രം റദ്ദാക്കിയിട്ടില്ല. കൂടാതെ ഇ.എം.സി.സിക്ക് പള്ളിപ്പുറത്ത് നൽകിയ നാലേക്കർ സ്ഥലവും തിരികെ വാങ്ങിയിട്ടില്ല.
ഈ കൊള്ളക്ക് വഴിതുറന്ന 2018ലെ മത്സ്യനയത്തിൽ തിരുത്തലുകൾ വരുത്തുന്നതിനെ സംബന്ധിച്ച നടപടിയും സർക്കാറിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കേരളത്തിന്‍റെ മത്സ്യസമ്പത്ത് കൊള്ളയടിക്കാൻ 2018 മുതൽ ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നത്. രണ്ട് തവണ മുഖ്യമന്ത്രിയും ഈ ചർച്ചകളിൽ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വിശദരേഖ സമർപ്പിച്ചതെന്ന് കമ്പനി തന്നെ പറയുന്നു. എന്നിട്ടും മുഖ്യമന്ത്രി ഇക്കാര്യം മറച്ചുവെച്ചു. ഇ.എം.സി.സി അധികൃതർ എന്നവകാശപ്പെടുന്ന രണ്ടുപേർ 2021 ഫെബ്രുവരി 11ന് വ്യവസായ മന്ത്രിയുടെ ഓഫിസിലെത്തി ഗവേഷണത്തിന് അനുമതി വേണമെന്ന് പറഞ്ഞ് അപേക്ഷ നൽകുയായിരുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഇത് പച്ചക്കള്ളമാണ്. മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഫിഷറീസ് മന്ത്രി ദിവസവും കള്ളങ്ങൾ മാറ്റി മാറ്റി പറയുന്നു.കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ചതിച്ച മന്ത്രിയാണ് മേഴ്സിക്കുട്ടിയമ്മ. എല്ലാ കരാറുകളും റദ്ദാക്കി സർക്കാർ ജനങ്ങളോട് മാപ്പ് പറയണം. കേരളത്തിലെ മത്സ്യത്തൊഴിലാളികൾ മീൻപിടിച്ച് ഇ.എം.സി.സിക്ക് നൽകണമെന്നാണ് പദ്ധതിയിൽ പറയുന്നത്. ഇതിനാണ് സർക്കാർ ഒത്താശനൽകുന്നത്.
ഇ.എം.സി.സി മാത്രമല്ല, ലോകത്തെ മറ്റു വൻകിട കുത്തക കമ്പനികൾ കൂടി ഇതിന് പിറകിലുണ്ട്. പള്ളിപ്പുറം പ്ലാൻറിൽ സംസ്കരിക്കുന്ന മത്സ്യം വൻകിട ഓൺലൈൻ ഭക്ഷ്യവിതരണ കമ്പനികളുടെ കോൾഡ് സ്റ്റോറേജിലേക്ക് കൊണ്ടുപോകാനാണ് ധാരണ.
പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികളെ അണിനിരത്തി യു.ഡി.എഫ് സമരവുമായി മുന്നോട്ടുപോകും. പദ്ധതിയെ സംബന്ധിച്ച് ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണം ഒട്ടും തൃപ്തികരമല്ല. അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിന്‍റെ അന്വേഷണം യാതൊരുവിധ പ്രയോജനവും ചെയ്യില്ല. മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും ഉൾപ്പെട്ടെ പ്രമാദമായ കേസിൽ സത്യം പൂർണമായും പുറത്തുവരാൻ ജുഡീഷ്യൽ അന്വേഷണം വേണം. അതിന് മുമ്പായി ഇ.എം.സി.സിയുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും റദ്ദാക്കണം. ഭൂമി തിരിച്ചെടുത്ത് എല്ലാ ഇടപെടുകളും നിർത്തിവെക്കണം.
മത്സ്യത്തൊഴിലാളി സംഘടനകൾ ഫെബ്രുവരി 27ന് പ്രഖ്യാപിച്ച ഹർത്താലിന് യു.ഡി.എഫ് എല്ലാ പിന്തുണയും നൽകും. പദ്ധതിക്കെതിരെ പ്രചാരണ ജാഥകളും നടത്തും' -രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.