പ്രതീകാത്മക ചിത്രം

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു; സെപ്റ്റംബർ ആദ്യം അക്കൗണ്ടിലേക്ക്

തിരുവനന്തപുരം: സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സർവീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. യു.ജി.സി, എ.ഐ.സി.ടി.ഇ, മെഡിക്കൽ സർവീസസ്‌ ഉൾപ്പെടെയുള്ളവർക്കും ഡി.എ, ഡി.ആർ വർധനയുടെ ആനുകൂല്യം ലഭിക്കും.

സെപ്‌റ്റംബർ ഒന്നിന്‌ ലഭിക്കുന്ന ശമ്പളത്തിനും പെൻഷനുമൊപ്പം പുതിയ ആനുകൂല്യം കിട്ടിത്തുടങ്ങും. ഇതുവഴി സർക്കാരിന്റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ വർധനയുണ്ടാകും. ജീവനക്കാരോടും പെൻഷൻകാരോടും പ്രതിജ്ഞാബദ്ധമായ നിലപാടാണ്‌ സർക്കാർ സ്വീകരിക്കുന്നതെന്ന്‌ ധനമന്ത്രി പറഞ്ഞു. ഈവർഷം രണ്ടാമത്തെ ഗഡു ഡി.എ, ഡി.ആർ ആണ്‌ ഇപ്പോൾ അനുവദിച്ചത്‌. കഴിഞ്ഞവർഷവും രണ്ടു ഗഡു അനുവദിച്ചിരുന്നു.

രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ സർക്കാർ അനുവദിച്ചു

കഴിഞ്ഞ ദിവസം സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ സർക്കാർ അനുവദിച്ചിരുന്നു. ഇതിനായി 1679 കോടി അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ട് മുഖേനയും ശേഷിക്കുന്നവര്‍ക്ക് വീട്ടിലെത്തിയും പെന്‍ഷന്‍ കൈമാറും.

ആഗസ്റ്റിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശ്ശിക കൂടിയാണ് ഓണം വരാനിരിക്കെ സർക്കാർ അനുവദിച്ചത്. അടുത്ത വർഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ പെന്‍ഷന്‍ കുടിശ്ശികയും തീര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഈ തീരുമാനമെന്നത് ശ്രദ്ധേയമാണ്.

8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പി.എഫ്.എം.എസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്. ഓണ ചെലവുകള്‍ക്കായി 2000 കോടിയുടെ കടപത്രം ഇറക്കിയിരുന്നു. ഇതുപയോഗിച്ചാകും പെന്‍ഷന്‍ വിതരണം.

സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംശദായം അടച്ച് അംഗങ്ങളായവര്‍ക്ക് ലഭിക്കാനുള്ള പെന്‍ഷന്‍ കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്നും ക്ഷേമനിധി ബോര്‍ഡുകളുടെ കാര്യത്തില്‍ സുതാര്യത ഉറപ്പ് വരുത്തണമെന്നും വിവിധ തൊഴിലാളി യൂനിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. ഓണക്കാല ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ മറ്റു ചെലവുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ നടപടി എടുത്തിരുന്നു.

Tags:    
News Summary - DA and DR granted to government employees and pensioners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.