കുസാറ്റിൽ ഇന്നലെ അപകടമുണ്ടായ ഓപ്പൺ എയർ ഓഡിറ്റോറിയം
കൊച്ചി: കുസാറ്റിൽ സംഗീതപരിപാടിക്ക് മുന്നോടിയായി തിരക്കിൽപെട്ട് വിദ്യാർഥികൾ മരിച്ചത് ശ്വാസംമുട്ടിയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നാലുപേരെയും ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ മരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
കളമശ്ശേരി മെഡിക്കൽ കോളജിൽ മൂന്ന് പേർ ഐ.സി.യുവിലും 32 പേർ വാർഡിലുമായി ചികിത്സയിലുണ്ട്. ആസ്റ്ററിൽ രണ്ട് പേർ ഐ.സി.യുവിലുണ്ട്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. കിൻഡർ ആശുപത്രിയിൽ ചികിത്സ തേടിയ 18 പേരിൽ 16 പേരെയും ഡിസ്ചാർജ് ചെയ്തു. സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സ തേടിയ ഒരാളെ ഇന്നലെത്തന്നെ ഡിസ്ചാർജ് ചെയ്തുവെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.
ആൻ റിഫ്ത്ത, അതുൽ തമ്പി, സാറ തോമസ്, ആൽവിൻ ജോസഫ്
മരിച്ച വിദ്യാർഥികളുടെ മൃതദേഹത്തിൽ ക്യാമ്പസിൽ പൊതുദർശനം പൂർത്തിയാക്കി. നൂറുകണക്കിന് വിദ്യാർഥികളാണ് സഹപാഠികളെ അവസാനമായി കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തിയത്. അതുൽ തമ്പി, ആൻ റുഫ്ത, സാറാ തോമസ് എന്നിവരുടെ മൃതദേഹമാണ് ക്യാമ്പസിൽ പൊതുദർശനത്തിനെത്തിച്ചത്. പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫാണ് മരിച്ച നാലാമത്തെയാൾ. ആൽബിന്‍റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
ദുരന്തമുണ്ടായ കുസാറ്റ് ക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ മന്ത്രിമാരായ ആർ. ബിന്ദുവും പി. രാജീവും നേരിട്ടെത്തി സാഹചര്യങ്ങൾ വിലയിരുത്തി. കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തി മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും ബന്ധുമിത്രാദികളെ സമാശ്വസിപ്പിച്ചു.
സംഭവം ഉന്നതവിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും സർവകലാശാലാ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും ഇത് സംബന്ധിച്ച നിർദേശം നൽകി. സര്‍വകലാശാല സിൻഡിക്കേറ്റ് സബ് കമ്മിറ്റിയുടെ അന്വേഷണം വൈസ് ചാന്‍സലര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിലുള്ള വിദ്യാർഥികളുടെ ചികിത്സാചെലവ് സര്‍വകലാശാല വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.