തൃശൂർ: ജില്ലയിൽ വീണ്ടും കഞ്ചാവ്-ക്വട്ടേഷൻ സംഘങ്ങളുടെ വിളയാട്ടം. ഇവരുടെ കുടിപ്പകയിൽ ഒരാഴ്ചക്കിടെ നടന്നത് മൂന്ന് കൊലപാതകം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പൊലീസിന് തലവേദനയാവുകയാണ് ഈ കൊലപാതകങ്ങൾ.
താന്ന്യത്ത് കഴിഞ്ഞ വ്യാഴാഴ്ച നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആദർശിെന ക്വട്ടേഷൻ സംഘം വെട്ടിക്കൊന്നിരുന്നു. തുടർന്ന് ശനിയാഴ്ച പടിഞ്ഞാറെ കോട്ടയിൽ 50 രൂപയെ ചൊല്ലിയുള്ള തർക്കത്തിനിടെ മനക്കൊടി സ്വദേശി രാജേഷ് സുഹൃത്തുകളുടെ ചവിട്ടേറ്റ് മരിച്ചു. തിങ്കളാഴ്ച പുലർച്ചയാണ് ഇരട്ട കൊലപാതക കേസിലെ പ്രതി സിജോ കൊല്ലപ്പെട്ടത്. പടിഞ്ഞാറെ കോട്ടയിലെ കൊലപാതകത്തിൽ ക്വട്ടേഷൻ ബന്ധങ്ങൾ ഇല്ലെങ്കിലും മറ്റ് രണ്ട് കൊലപാതകങ്ങളും ക്രിമിനൽ പശ്ചാത്തലത്തിലുള്ളതാണ്.
താന്ന്യത്ത് ചായക്കടയിൽ ഇരിക്കുകയായിരുന്ന ആദർശിനെ കാറിലെത്തിയ സംഘം വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകമടക്കം നിരവധി കേസിൽ പ്രതിയാണ് ആദർശ്. നേരേത്ത നടന്ന സംഘട്ടനങ്ങളിൽ ഉൾപ്പെട്ടവരാണ് ആദർശിനെ കൊലപ്പെടുത്തിയത്. എതാനും വർഷം മുമ്പ് ജനതാദൾ നേതാവ് പി.ജി. ദീപകിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടിയിരുന്നു. കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് ഭാഷ്യം.
നിരവധി വർഷമായി അവണൂർ-വരടിയം മേഖലയിൽ സംഘട്ടനം പതിവാണ്. ഏപ്രിൽ 24ന് രണ്ടുപേരെ വാനിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ സിജോ ജാമ്യത്തിലിറങ്ങിയതായിരുന്നു. കഞ്ചാവ് ഗുണ്ടാമാഫിയകൾ തമ്മിലെ കുടിപ്പകയിൽ അവണൂർ-വരടിയം മേഖലയിൽ ഒന്നര വർഷത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവനാണ്. 2019 ഏപ്രിൽ 24ന് രാത്രി മുണ്ടൂരിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കളെ പിക്അപ് വാൻ ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്ന കേസിലെ രണ്ടാം പ്രതിയാണ് സിജോ.
മുണ്ടൂർ ഉരുളി പാലയിൽ പാവറട്ടിക്കാരൻ വീട്ടിൽ ശ്യാം (24), മുണ്ടത്തിക്കോട് ചൊവ്വല്ലൂർക്കാരൻ വീട്ടിൽ ക്രിസ്റ്റോ (25) എന്നിവരാണ് അന്ന് മരിച്ചത്. പേരാമംഗലം തടത്തിൽ വീട്ടിൽ പ്രസാദ്, വേലൂർ സ്വദേശി രാജേഷ് എന്നിവർക്ക് ഗുരുതര പരിക്കേറ്റിരുന്നു. കഞ്ചാവ് ലോബികൾ തമ്മിലുള്ള കുടിപ്പകയുമായി ബന്ധപ്പെട്ട തർക്കങ്ങളും സംഘട്ടനങ്ങളുമാണ് കൊലപാതകങ്ങളിൽ കലാശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.