കണ്ണൂർ: സംസ്ഥാനത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത നിറഞ്ഞാടിയെന്ന വർഗ്ഗീയ ആരോപണവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ല സെക്രട്ടറിയുമായ കെ.കെ. രാഗേഷ്.
മുസ്‍ലിം ലീഗും ജമാഅത്തെ ഇസ്‍ലാമിയും ചേർന്ന് മതവും പള്ളിയും നോക്കി മാത്രമേ വോട്ട് ചെയ്യാവൂ എന്ന് പരസ്യമായി പ്രചരിപ്പിച്ച തെരഞ്ഞെടുപ്പായിരുന്നു ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുപക്ഷത്തെ ദുർബലപ്പെടുത്തിയാൽ മാത്രമേ കേരളത്തിൽ ബി.ജെ.പിക്ക് ശക്തിപ്പെടാൻ കഴിയൂ എന്ന് സംഘപരിവാറിന് കൃത്യമായി അറിയാമെന്നും രാഗേഷ് കൂട്ടിച്ചേർത്തു.
ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ സംസ്ഥാനത്തുടനീളം ആസൂത്രിതമായ ‘സ്ട്രേറ്റജിക് വോട്ടിങ്’ (തന്ത്രപരമായ വോട്ട് മറിക്കൽ) നടന്നതായും അദ്ദേഹം ആരോപിച്ചു. ഇടതുപക്ഷം ശക്തമായി നിൽക്കുന്നിടങ്ങളിൽ യു.ഡി.എഫിനെ വിജയിപ്പിക്കാനും, യു.ഡി.എഫ് തോൽക്കുമെന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ അവർക്ക് ‘താമരത്താങ്ങ്’ നൽകാനും ബി.ജെ.പി തയ്യാറായി.
കണ്ണൂർ ജില്ലയിലെ പേരാവൂർ മണ്ഡലം ഇതിനൊരു ഉദാഹരണമാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ച പതിനായിരത്തോളം വോട്ടുകൾ ഇത്തവണ അപ്രത്യക്ഷമാവുകയും അത് നേരെ യു.ഡി.എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിന്റെ പോക്കറ്റിലേക്ക് പോവുകയുമാണുണ്ടായത്.
പേരാവൂരിലും പയ്യന്നൂരിലും ‘താമരത്താങ്ങ്’ നൽകിയപ്പോൾ നേമത്ത് കോൺഗ്രസ് തിരിച്ച് ‘കൈത്താങ്ങ്’ നൽകി ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരനെ സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി.ജെ.പി മൂന്ന് മണ്ഡലങ്ങളിൽ വിജയിച്ചത് അവരുടെ മിടുക്കുകൊണ്ടല്ല, മറിച്ച് കോൺഗ്രസ് വോട്ട് മറിച്ചുനൽകിയതുകൊണ്ടാണ്. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഡീലുണ്ടെന്ന പ്രചരണം കോൺഗ്രസിന്റെ വോട്ട് മറിക്കൽ തന്ത്രം ഒളിച്ചുവെക്കാനായിരുന്നു.
തൃശൂരിൽ ഇടതുപക്ഷത്തിന് പതിനായിരത്തിലധികം വോട്ട് വർധിച്ചപ്പോൾ കോൺഗ്രസിന് എൺപതിനായിരത്തോളം വോട്ടുകളാണ് കുറഞ്ഞത്. കോൺഗ്രസിന്റെ ഈ വോട്ടുകളാണ് നേരെ ബി.ജെ.പിക്ക് പോയതെന്നും കെ.കെ. രാഗേഷ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തോൽവിയുടെ യഥാർഥ കാരണം മറച്ചുവെച്ച് ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനാണ് ഇപ്പോൾ പലരും ശ്രമിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.