തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ സി.പി.എമ്മിനും കോൺഗ്രസിനും തുറുപ്പുചീട്ടായി ഏക സിവിൽ കോഡ്. തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമായ മുസ്ലിം വോട്ടിലാണ് ഇരുപാർട്ടികളുടെയും കണ്ണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊളുത്തിവിട്ട ഏക സിവിൽകോഡ് വിവാദം മറ്റേത് സംസ്ഥാനങ്ങളേക്കാളും ചൂടേറിയ ചർച്ചയായത് കേരളത്തിലാണ്. മോദിപ്പേടിയിൽ മുസ്ലിം വോട്ട് കൂട്ടത്തോടെ കോൺഗ്രസിന് അനുകൂലമായതാണ് 2019ൽ കോൺഗ്രസിന് 19 സീറ്റ് നേടിക്കൊടുത്തത്. അത് ആവർത്തിക്കാതിരിക്കാൻ സാധ്യമായ എല്ലാ നീക്കങ്ങൾക്കും തയാറായി സി.പി.എം നിൽക്കവെയാണ് സിവിൽ കോഡിന്റെ രംഗപ്രവേശം.
അവസരം തിരിച്ചറിഞ്ഞ സി.പി.എം ഏക സിവിൽ കോഡ് വിരുദ്ധ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത് സെമിനാർ പ്രഖ്യാപിച്ചു. സമസ്തയും ലീഗും ഉൾപ്പെടെ മുസ്ലിം സംഘടനകളെ തങ്ങളുടെ വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഏക സിവിൽ കോഡിൽ പണ്ട് സ്വീകരിച്ച നിലപാട് മറന്നുള്ള സി.പി.എമ്മിന്റെ ചടുലനീക്കത്തിന് പിന്നിൽ മുസ്ലിം മനസ്സിലെ ആശങ്കക്കൊപ്പം ശക്തമായി നിൽക്കുന്നത് ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത് വോട്ടായി മാറുമെന്ന കൃത്യമായ കണക്കുകൂട്ടലുമാണ്. കോൺഗ്രസിൽ ഈ നീക്കമുണ്ടാക്കിയ അങ്കലാപ്പ് ചെറുതല്ല. ഏക സിവിൽ കോഡിനെ അംഗീകരിക്കുന്നില്ല എന്നാൽ, കരട് ബിൽ വന്ന ശേഷം നിലപാട് പറയാമെന്ന എ.ഐ.സി.സിയുടെ ആദ്യ നിലപാട് കെ.പി.സി.സിയെ ശരിക്കും വെട്ടിലാക്കി.
മുസ്ലിം സംഘടനകളിലും ലീഗിലും അമർഷം രൂപപ്പെട്ടതോടെ നേതൃയോഗം വിളിച്ച് സി.പി.എം സെമിനാറിന് ബദലായി കെ.പി.സി.സി ജനസദസ്സ് പ്രഖ്യാപിച്ചു. അതിന് മുമ്പ് ഹൈക്കമാൻഡിന് വേണ്ടി കെ.സി. വേണുഗോപാൽ പാണക്കാട് സാദിഖലി തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് എന്നിവരെ ഫോണിൽ വിളിച്ച് കോൺഗ്രസ് ഒപ്പമുണ്ടെന്ന് ഉറപ്പുനൽകുകയും ചെയ്തു. കോൺഗ്രസ് നിലപാടിന് വ്യക്തതയില്ലെന്ന വിമർശനവുമായി സി.പി.എം രംഗത്തുവന്നതോടെ ഇ.എം.എസിനെ ചൂണ്ടി തിരിച്ചടിക്കുകയാണ് കോൺഗ്രസ്.
ഷാബാനു കേസില്‍ കോടതി വിധി വന്ന 1985ല്‍ ഏക സിവിൽ കോഡ് വേണമെന്നായിരുന്നു ഇ.എം.എസ് നിലപാടെന്ന് ചൂണ്ടിക്കാട്ടുന്ന കോൺഗ്രസ് 1987ലെ തെരഞ്ഞടുപ്പില്‍ സി.പി.എമ്മിന്റെ ശരീഅത്ത് വിരുദ്ധ പ്രചാരണവും ഓർമിപ്പിച്ചു. ഹിമാചൽ മന്ത്രി കൂടിയായ കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിങ് ഏക സിവിൽ കോഡിനെ സ്വാഗതം ചെയ്തത് ചൂണ്ടിക്കാട്ടിയാണ് സി.പി.എമ്മിന് വേണ്ടി മുഖ്യമന്ത്രി രംഗത്തെത്തിയത്. ചുരുക്കത്തിൽ മുസ്ലിം വോട്ടിനെ വൈകാരികമായി സ്വാധീനിക്കുന്ന ഏക സിവിൽ കോഡ് ചർച്ച തങ്ങൾക്ക് അനുകൂലമാക്കാൻ സകല ആയുധവുമെടുക്കുകയാണ് സി.പി.എമ്മും കോൺഗ്രസും.
കോഴിക്കോട്: കോണ്‍ഗ്രസ് തന്നെയാണ് ഏക സിവില്‍ കോഡിനെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കേണ്ടതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സി.പി.എമ്മടക്കം മതേതര പാര്‍ട്ടികളെല്ലാം ഡല്‍ഹിയില്‍ നടക്കുന്ന പോരാട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണം. കോൺഗ്രസും ലീഗും തമ്മിലെ ചരിത്രപരമായ ബന്ധം ആരു വിചാരിച്ചാലും മുറിച്ചുമാറ്റാനാവില്ല.
ഏക സിവിൽ കോഡിന് പാർലമെന്റിൽ ബില്ലുകൊണ്ടുവന്നാല്‍ എല്ലാവരും ഒന്നിച്ചു തോൽപിക്കണം. എന്നാൽ, ഐക്യത്തെ തകര്‍ക്കുന്ന ചര്‍ച്ചയാണ് കേരളത്തില്‍ നടക്കുന്നത്. സെമിനാറുകളുടെ സ്വഭാവം നോക്കി അതത് സംഘടനകൾ ചര്‍ച്ചചെയ്ത് പങ്കെടുക്കണമോയെന്ന് തീരുമാനിക്കേണ്ട കാര്യമേയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.