വെള്ളിയൂരില്‍ സി.പി.എം നേതാവിൻ്റെ വീടിന് നേരെ ബോംബാക്രമണം
പേരാമ്പ്ര : സിപിഎം - കോണ്‍ഗ്രസ് സംഘര്‍ഷം നിലനില്‍ക്കുന്ന നൊച്ചാട് വീടുകള്‍ക്ക് നേരെയുള്ള ബോംബാക്രമണം തുടരുന്നു.സിപിഎം നൊച്ചാട് സൗത്ത് ലോക്കല്‍ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിനു നേരെ ഇന്ന് പുലര്‍ച്ച ബോബേറ് ഉണ്ടായി.
ഇന്ന് പുലര്‍ച്ചെ 1.30 നും 1.45 നു ഇടയില്‍ രണ്ട് പെട്രൊള്‍ ബോബുകളാണ് എറിഞ്ഞത്. ബോംബേറില്‍ വീടിന്റെ മുന്‍ഭാഗത്തെ വാതിലും ജനല്‍ ചില്ലുകളും തകര്‍ന്നു.
കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെയും പെട്രോള്‍ ബോംബാക്രമണം ഉണ്ടായിരുന്നു. വല്യാക്കോട് സി.പി.എം ബ്രാഞ്ച് ഓഫീസ്, മുളിയങ്ങൽ സി.പി എം.ഓഫീസ്, ചാത്തോത്ത് താഴെ ലീഗ് ഓഫീസ് എന്നിവയും അക്രമിച്ചിരുന്നു. ചാത്തോത്ത് താഴെ നടന്ന അക്രമത്തിൽ ഡി.വൈ.എഫ് ഐ, എസ്.എഫ്.ഐ, യൂത്ത് ലീഗ് പ്രവർത്തകർക്കും നാല് പൊലീസുകാർക്കും പരിക്കേറ്റിരുന്നു.
പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം. സജീവ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘവും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ, ജില്ലാ സെക്രട്ടറി എം.മോഹനൻ മാസ്റ്റർ, ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മദ് മാസ്റ്റർ എന്നിവർ വീട് സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയൂരില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.
ഏരിയാ കമ്മിറ്റി അംഗം കെ.കെ.ഹനീഫ, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് എം.കെ.നളിനി, അഡ്വ.കെ.കെ രാജൻ, പി.എം. കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു. ഇപ്പോള്‍ സംഭവ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.