പത്തനംതിട്ട: കോവിഡ് പശ്ചാത്തലത്തിൽ നിരീക്ഷണത്തിലിരുന്ന വിദ്യാർഥിനിയുടെ വീട് ആക്രമിച്ച സംഭവത്തിൽ ആറുപേരെ സി.പി.എം പുറത്താക്കി. രാജേഷ്, അശോകൻ, അജേഷ്, സനൽ, നവീൻ, ജിൻസൺ എന്നിവരെയാണ് പാർട്ടി അംഗത്വത്തിൽനിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പെൺകുട്ടിയുടെ വീടിനു നേരെയുണ്ടായ കല്ലേറും ആക്രമണവും അങ്ങേയറ്റം മനുഷ്യത്വരഹിത പ്രവർത്തനമാണെന്ന് സി.പിഎം ജില്ല കമ്മിറ്റി വിലയിരുത്തിയതായി സെക്രട്ടറി കെ.പി. ഉദയഭാനു വാർത്തക്കുറിപ്പിൽ അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് കോന്നി തണ്ണിത്തോട്ടിലെ പെൺകുട്ടിയുടെ വീട് ആക്രമിക്കപ്പെട്ടത്. കല്ലെറിയുകയും വീടിെൻറ അടുക്കള ഭാഗത്തെ കതക് ചവിട്ടിപ്പൊളിക്കുകയും ചെയ്തിരുന്നു. കോയമ്പത്തൂരിൽനിന്ന് വീട്ടിലെത്തിയ വിദ്യാർഥിനി നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ വകുപ്പ് വീട്ടിൽ നോട്ടീസും പതിച്ചിരുന്നു. കേബിൾ ഓപറേറ്ററായ പെൺകുട്ടിയുടെ പിതാവ് റോഡിൽ ഇറങ്ങി നടക്കുന്നു എന്ന് പറഞ്ഞ് കുടുംബത്തെ സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തിയതിെന തുടർന്ന് പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിനു പിന്നാലെയാണ് വീടിനുനേരെ ആക്രമണം ഉണ്ടായത്.
രാജേഷ്, അശോകൻ, അജേഷ് എന്നിവരെ ബുധനാഴ്ച തന്നെ തണ്ണിത്തോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, നിസ്സാരവകുപ്പുകൾ മാത്രമാണ് ഇവരുടെ മേൽ ചുമത്തിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. പ്രതി അശോകന് മറ്റൊരു കേസിൽ അറസ്റ്റ് വാറൻറ് നിലവിലുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.