ആലപ്പുഴ: സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ ചെങ്കൊടികളുയർത്തി പടനയിച്ചവരുടെ പോരാട്ടഭൂമിയിൽ സി.പി.ഐ സംസ്ഥാന സമ്മേളനം ബുധനാഴ്ച തുടങ്ങും. ചണ്ഡിഗഡിൽ 25ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനത്തിന് സെപ്റ്റംബർ 12 വരെയാണ് ആലപ്പുഴ വേദിയാകുക. പാർട്ടിയുടെ കഴിഞ്ഞ മൂന്നുവർഷത്തെ പ്രവർത്തനമികവും പോരായ്മയും ചർച്ചചെയ്യുന്ന സമ്മേളനം, ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖയും തയാറാക്കും. മൂന്നാം ഇടതുസർക്കാറിനായുള്ള ഒരുക്കം, നിലവിലെ സർക്കാറിന്റെ പ്രവർത്തനം, കമ്യൂണിസ്റ്റ് പുനരേകീകരണം, വർഗീയതക്കും ഫാഷിസത്തിനുമെതിരായ ചെറുത്തുനിൽപ് അടക്കമുള്ളവയും ചർച്ചയാകും.
ബുധനാഴ്ച രാവിലെ 10.30ന് കളർകോട് എസ്.കെ കൺവെൻഷൻ സെന്ററിൽ (കാനം രാജേന്ദ്രൻ നഗർ) ജനറൽ സെക്രട്ടറി ഡി. രാജ പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്യും. പാർട്ടിയുടെ യൂട്യൂബ് ചാനലായ ‘കനൽ’ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഡോ. കെ. നാരായണ തുടക്കംകുറിക്കും. മൂന്നുദിവസത്തെ പ്രതിനിധി സമ്മേളനത്തിൽ 39 ക്ഷണിതാക്കൾ ഉൾപ്പെടെ 528 പേരാണ് പങ്കെടുക്കുക.
വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ച് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ നയിച്ച ജാഥയിലെ ദീപശിഖ, രാവിലെ 10ന് സമ്മേളന നഗരിയിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏറ്റുവാങ്ങി പ്രോജ്വലിപ്പിക്കും. തുടർന്ന് കെ.ആർ. ചന്ദ്രമോഹനൻ നഗരിയിൽ പതാക ഉയർത്തുന്നതോടെ സമ്മേളനനടപടികൾ ആരംഭിക്കും.
ബുധനാഴ്ച വൈകീട്ട് അഞ്ചിന് എസ്.കെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ‘മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി’ സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. നടൻ പ്രകാശ്രാജ് പ്രഭാഷണം നടത്തും. സമാപനദിവസമായ 12ന് വൈകീട്ട് മൂന്നിന് നാൽപാലം കേന്ദ്രീകരിച്ച് റെഡ് വളന്റിയർ പരേഡ് ആരംഭിക്കും. 4.30ന് ആലപ്പുഴ ബീച്ചിൽ പൊതുസമ്മേളനം ബിനോയ് വിശ്വത്തിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.