പാലക്കാട്: കോവിഡ് മഹാമാരിയും ലോക്ഡൗണിലും വരുമാനം ഇടിഞ്ഞതോടെ വായ്പയെടുത്ത് ജീവനോപാധികൾ തുടങ്ങിയ പലരും രൂക്ഷമായ പ്രതിസന്ധിയിൽ. പെട്ടിക്കട മുതൽ വലിയ വ്യാപാരസ്ഥാപനങ്ങൾവരെ നടത്തുന്നവർ പ്രതിസന്ധി നേരിടുകയാണ്. ഒട്ടുമിക്കയാളുകളുടേയും വായ്പാ തിരിച്ചടവ് മുടങ്ങി. റിസർവ് ബാങ്ക് മൊറട്ടോറിയത്തിൽ ഏറെ ആശ്വസിച്ചവർ നേട്ടം ധനകാര്യസ്ഥാപനങ്ങൾക്ക് മാത്രമാണെന്ന് തിരിച്ചിറിഞ്ഞതോടെ കടുത്ത ആശങ്കയിലാണ്. ദേശസാൽകൃത ബാങ്കുകളിൽനിന്ന് വായ്പ ലഭിക്കാനുള്ള കാലതാമസവും ഇതുസംബന്ധിച്ച നൂലാമാലകളും കണക്കിലെടുത്ത് പലരും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽനിന്നും മറ്റും വായ്പ തരപ്പെടുത്തിയാണ് കച്ചവടം ആരംഭിച്ചത്. കോവിഡ് ഭീതി കൂടിവരുന്ന സാഹചര്യത്തിൽ ജനജീവിതം സാധാരണനിലയിലേക്ക് എത്താൻ ഇനിയും മാസങ്ങൾ വേണ്ടിവരും. തൊഴിൽ നഷ്ടപ്പെടുകയും വരുമാനത്തിൽ കുറവ് വരുകയും ചെയ്യുന്ന സാഹചര്യത്തിൽ ദൈനംദിന കാര്യങ്ങൾ എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് പലരും.
പ്രതിസന്ധിയിലായി
ചരക്കുവാഹന ഉടമകൾ
പെട്ടി ഓട്ടോ മുതൽ ലോറി ഉൾപ്പെടെ സംസ്ഥാനത്ത് അഞ്ചു ലക്ഷത്തോളം ചരക്കുവാഹനങ്ങളുണ്ട്.
ഭൂരിപക്ഷം വാഹന ഉടമകളും സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വായ്പയെടുത്ത് വാങ്ങി ഉപജീവനം നടത്തുന്നവരാണ്. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്ക് ദേശസാൽകൃത-ഷെഡ്യൂൾഡ് ബാങ്കുകൾ വായ്പ അനുവദിക്കാത്തതിനാൽ ഇവർ റിസർവ് ബാങ്കിെൻറ അംഗീകാരത്തോടുകൂടി രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചുവരുന്ന സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽനിന്നാണ് വായ്പ എടുത്തത്. ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും കാരണം ചരക്കുകടത്ത് പൂർവസ്ഥിതിയിൽ അല്ലാത്തതിനാൽ തിരിച്ചടവ് പൂർണമായും മുടങ്ങി. ഇതോടെ പലിശയും പിഴപ്പലിശയും മറ്റ് അധിക സംഖ്യയുമാണ് ഈടാക്കുന്നത്.
മാസം 50,000 രൂപ വരെ വായ്പ തിരിച്ചടവുള്ളരുണ്ടെന്ന് ലോറി ഓണേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി എം. നന്ദകുമാർ പറഞ്ഞു.
ബസ് വ്യവസായവും
തകർച്ചയിൽ
സംസ്ഥാനത്ത് 12,500ഓളം സ്വകാര്യ ബസുകളാണ് നിരത്തിലോടുന്നത്. ജില്ലയിൽ മാത്രം 1500ഒാളം ബസുകളുണ്ട്. ഇവയിൽ അഞ്ചു ലക്ഷം മുതൽ 20 ലക്ഷം വരെ വായ്പയെടുത്താണ് 80 ശതമാനവും നടത്തിക്കൊണ്ടുപോകുന്നതെന്ന് ഒാൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു. സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽ മറ്റ് പ്രമാണം പണയപ്പെടുത്തിയാണ് വായ്പ തരപ്പെടുത്തുന്നത്. നിലവിലെ സാഹചര്യത്തിൽ ബസ് വ്യവസായം നഷ്ടം സഹിച്ചാണ് നടത്തിക്കൊണ്ടുപോകുന്നത്. വായ്പാ തിരിച്ചടവുകൾ മുടങ്ങിയതോടെ സ്വകാര്യ ഫിനാൻസ് കമ്പനികൾ മുന്നറിയിപ്പ് നൽകിയതോടെ കിടപ്പാടംപോലും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.