കാസർകോട്: കണ്ണൂര്‍ സര്‍വകലാശാല ബി.സി.എ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ പ്രിൻസിപ്പൽ പി. അജേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കണ്ണൂർ യൂനിവേഴ്സിറ്റിയുടെ വിശ്വാസം തകർക്കുന്ന പ്രവൃത്തിയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത് എന്നും ഒരധ്യാപകന് ചേരാത്ത അത്യന്തം ഹീനമായ പ്രവൃത്തിയാണിതെന്നും നിരീക്ഷിച്ചാണ് കോടതി പ്രിൻസിപ്പലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
ഏപ്രിൽ 26ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വാദം പൂർത്തിയാക്കി വിധിപറയാൻ 30ലേക്ക് മാറ്റുകയായിരുന്നു. ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. ഇ-മെയിൽ വഴി ചോദ്യം ചോര്‍ത്തിയ കേസിലാണ് പാലക്കുന്ന് ഗ്രീന്‍വുഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിൻസിപ്പൽ പി. അജേഷിനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തിരുന്നത്.
കണ്ണൂർ സർവകലാശാല രജിസ്ട്രാർ പ്രഫ. വി.എ. വിൽസൻ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തും ഒടുവിൽ കോളജ് മാനേജ്മെന്റ് അദ്ദേഹത്തെ സസ്‍പെൻഡ് ചെയ്തതും. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. വേണുഗോപാലൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.