രാഹുല്‍ ഗാന്ധി, അദീല അബ്ദുല്ല

വയനാട്ടില്‍ രാഹുലിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ചത് വിവാദത്തിൽ

കൽപറ്റ: രാഹുൽ ഗാന്ധി എം.പി ഓൺലൈനായി സ്കൂൾ കെട്ടിടോദ്ഘാടം നിർവഹിക്കുന്ന ചടങ്ങിന് അവസാനഘട്ടത്തിൽ ജില്ല ഭരണകൂടം അനുമതി നിഷേധിച്ചത് വിവാദത്തിൽ. കൽപറ്റ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിെൻറ കെട്ടിടോദ്ഘാടന ചടങ്ങിനുള്ള അനുമതിയാണ് മണിക്കൂറുകൾ ബാക്കി നിൽക്കെ അനുമതി നിഷേധിച്ചത്. എം.എസ്.ഡി.പിയിൽ ഉൾപ്പെടുത്തി 1.20 കോടി രൂപ ചെലവിലാണ് കെട്ടിടം പൂർത്തിയാക്കിയത്.

വ്യാഴാഴ്ച രാവിലെ 10.30ന് രാഹുൽ ഗാന്ധി എം.പി ഓൺലൈനായി കെട്ടിടോദ്ഘാടനം നിർവഹിക്കും എന്നായിരുന്നു സംഘാടകർ അറിയിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കി. ഇടതുപക്ഷം ഭരിക്കുന്ന കൽപറ്റ നഗരസഭ അധ്യക്ഷയാണ് പരിപാടിക്ക് രാഹുലിനെ ക്ഷണിച്ച് കത്തുനൽകിയത്. 15ന് പങ്കെടുക്കാമെന്ന് രാഹുൽ അറിയിച്ചു. ബുധനാഴ്ച ഇതുമായി ബന്ധപ്പെട്ട് നഗരസഭ അധ്യക്ഷയുടെ നേതൃത്വത്തില്‍ വാര്‍ത്തസമ്മേളനം നടത്തി ഉദ്ഘാടന വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ, വ്യാഴാഴ്ച രാവിലെയാണ് പരിപാടിക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള കത്ത് ജില്ല ഭരണകൂടം സംഘാടകർക്കും നഗരസഭ സെക്രട്ടറിക്കും കൈമാറുന്നത്.

അപ്പോഴേക്കും പരിപാടിയില്‍ പങ്കെടുക്കാനായി ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അടക്കമുള്ളവര്‍ സ്‌കൂളിലെത്തിയിരുന്നു. തങ്ങളെ ഇത്തരമൊരു പരിപാടിയെ കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് ജില്ല ഭരണകൂടം പറയുന്നത്. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖേന നടപ്പാക്കി വരുന്ന എം.എസ്.ഡി.പി കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട ഉദ്ഘാടനങ്ങൾ, തറക്കല്ലിടുകൾ തുടങ്ങിയവ മുൻകൂർ അനുമതി വാങ്ങി പ്രോട്ടോക്കോൾ പ്രകാരം നടത്തണമെന്ന് സർക്കാർ ഉത്തരവുണ്ട്.

രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് ഇത്തരത്തിൽ മൂൻകൂർ അനുമതി വാങ്ങിയിട്ടില്ല. ഇതിെൻറ അടിസ്ഥാനത്തിലാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്നുമാണ് ജില്ല ഭരണകൂടം നൽകുന്ന വിശദീകരണം.

അതേസമയം, രാഷ്​ട്രീയപ്രേരിതമായാണ് പരിപാടിയുടെ അനുമതി നിഷേധിച്ചതെന്ന് യു.ഡി.എഫ് ആരോപിച്ചു. ജില്ല ഭരണകൂടത്തിെൻറ നടപടിക്കെതിരെ യു.ഡി.എഫ് നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. കൽപറ്റ നഗരസഭ ഓഫിസിലേക്കും മാര്‍ച്ചും നടത്തി.

പരിപാടിയെ കുറിച്ച് അറിയുന്നത് പത്രങ്ങളിലൂടെ

കൽപറ്റ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എം.എസ്.ഡി.പി പദ്ധതിയിൽ പൂർത്തിയാക്കിയ കെട്ടിടത്തിെൻറ ഉദ്ഘാടനം രാഹുൽ ഗാന്ധി ഓൺലൈൻ വഴി നിർവഹിക്കുന്ന വിവരം വ്യാഴാഴ്ച രാവിലെ പത്രങ്ങളിലൂടെയാണ് അറിയുന്നത്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണിത്. പദ്ധതി വിഹിതത്തിൽ 60 ശതമാനം കേന്ദ്ര സർക്കാറും 40 ശതമാനം സംസ്ഥാന സർക്കാറുമാണ് വഹിക്കുന്നത്. പദ്ധതിയിൽ അനുവദിച്ച പ്രവൃത്തികളുടെ തറക്കല്ല് ഇടൽ, ഉദ്ഘാടനം എന്നിവ സംബന്ധിച്ച് തീയതിയടക്കമുള്ള വിവരങ്ങൾ വകുപ്പ് മന്ത്രി ഉൾപ്പെടെ പങ്കെടുക്കേണ്ടതിെൻറ പ്രോട്ടോകോൾ പ്രകാരം പ്രോഗ്രാം ഷെഡ്യൂൾ തയാറാക്കി ഒരാഴ്ചക്കുള്ളിൽ അറിയിക്കണമെന്നാണ് സർക്കാർ ഉത്തരവ്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. നിർവഹണ ചുമതല ജില്ല ഭരണകൂടത്തിനും. ഇതുമായി ബന്ധപ്പെട്ട ബില്ലുകൾ പാസ്സാക്കുന്നതും അംഗീകാരം നൽകുന്നതും ജില്ല ഭരണകൂടമാണെന്നും ജില്ല കലക്ടർ ഡോ. അദീല അബ്​ദുല്ല പറഞ്ഞു.

സി.പി.എമ്മിന്റെ രാഷ്​ട്രീയ നാടകം

കൽപറ്റ: നിശ്ചയിച്ചുറപ്പിച്ച പരിപാടിക്ക് അവസാന നിമിഷം അനുമതി നിഷേധിച്ചത് രാഹുൽ ഗാന്ധി എം.പിയെ അപമാനിക്കാൻ സി.പി.എം കളിച്ച തരംതാണ കളിയെന്ന് യു.ഡി.എഫ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി മാനന്തവാടി, സുൽത്താൻ ബത്തേരി മണ്ഡലങ്ങളിലെ എം.എൽ.എമാർക്കൊന്നും ഇല്ലാത്ത ഒരു ഉദ്ഘാടന മാനിയ കൽപറ്റ എം.എൽ.എക്ക് പിടിപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി, അല്ലേൽ ഉദ്ഘാടകൻ എം.എൽ.എ എന്നതാണ് ഇവിടെ നടപ്പിൽ വരുത്താൻ ശ്രമിക്കുന്നതെന്നും അതിെൻറ ഭാഗമായുള്ള തരംതാണ രാഷട്രീയ നാടകമാണ് ഉണ്ടായതെന്നും ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, യു.ഡി.എഫ് കൽപറ്റ നിയോജക മണ്ഡലം ചെയർമാൻ റസാഖ് കൽപറ്റ, പി.പി. ആലി, എ.പി. ഹമീദ് എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

േപ്രാട്ടോകോളിെൻറ പേര് പറഞ്ഞ് അവസാന നിമിഷത്തിൽ പരിപാടി റദ്ദാക്കിയതിലൂടെ രാഹുൽ ഗാന്ധിയെ അപമാനിക്കുകയാണ് സി.പി.എമ്മും ഇടത് മുന്നണിയും ചെയ്തത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം ലാക്കാക്കി കൊണ്ടുള്ള അവസരവാദപരമായ ഈ പിൻമാറ്റത്തിനെതിരെ ശകതമായ പ്രതിഷേധം പൊതുസമൂഹത്തിൽ നിന്നും ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു. ജില്ല ഭരണകൂടത്തിെൻറ നടപടിക്കെതിരെ യു.ഡി.എഫ് നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.

യു.ഡി.എഫ് കലക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ 

ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലക്യഷ്ണന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.പി. ആലി അധ്യക്ഷത വഹിച്ചു. ടി.ജെ. ഐസക്, റസാഖ് കല്‍പറ്റ, എ.പി. ഹമീദ്, ഗിരീഷ് കല്‍പറ്റ, ഉഷാതമ്പി, കെ.എം. തൊടി മുജീബ്, സാലി റാട്ടക്കൊല്ലി, പി.പി. ഷൈജല്‍, പി വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.