കൊച്ചി: ജല അതോറിറ്റി എം.ഡി ഷൈനമോള്‍ക്ക് എതിരായ കോടതിയലക്ഷ്യ കേസ് ഒത്തുതീർപ്പായി. ഹൈകോടതിയിൽ നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ചതിനെ തുടർന്ന് കേസ് ഒത്തുതീർപ്പായത്. ചെന്നൈയിലെ എന്‍ജിനീയറിങ് പ്രോജക്ട് ഇന്ത്യ ലിമിറ്റഡ് സീനിയര്‍ മാനേജര്‍ ശ്രീനേഷാണ് ഷൈനക്കെതിരെ കോടതീയലക്ഷ്യ കേസ് നൽകിയത്. നേരത്തെ കേസില്‍ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഷൈനമോള്‍ക്കെതിരെ ഹൈക്കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
വ്യാഴാഴ്ച കേസ് പരിഗണിക്കവേ വെള്ളിയാഴ്ച ഹാജരാകും എന്നാണ് ജല അതോറിറ്റി അഭിഭാഷകൻ അറിയിച്ചിരുന്നത്. എന്നാൽ, വെള്ളിയാഴ്ച കേസെടുത്തപ്പോൾ എം.ഡി സ്ഥലത്തുണ്ടായിരുന്നില്ല. തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ജല അതോറിറ്റിയുടെ കരാർ ജോലിയേറ്റ കമ്പനിക്ക് ലേബർ ചെലവ് പുതുക്കി നൽകാനുള്ള ഹൈകോടതി നിർദേശം പാലിക്കാത്തതിനാണ് കോടതിയുടെ നടപടി. .
വർധിച്ച ചെലവ് കണക്കിലെടുത്ത് കരാറുകാർക്ക് ലേബർ കൂലി പുതുക്കി നൽകാൻ സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ജല അതോറിറ്റിയുടെ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. എന്നാൽ, ലേബർ ചെലവ് പുതുക്കി നൽകാമെന്ന് കമ്പനിയുമായുള്ള കരാറിൽ പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജല അതോറിറ്റി എം.ഡി ഈ ആവശ്യം വീണ്ടും നിരസിച്ചു. തുടർന്നാണ് കമ്പനി മാനേജർ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.