തിരുവനന്തപുരം: ഗ്രൂപ്പുകളുടെ സമ്മർദങ്ങൾക്ക് വഴങ്ങാതെ പ്രതിപക്ഷനേതാവിനെ നിയമിച്ചതിനു പിന്നാലെ, സംസ്ഥാന കോണ്‍ഗ്രസിലും അടിമുടി പുനഃസംഘടനക്ക് ഹൈകമാൻഡ് ഒരുങ്ങുന്നു. അതിന് മുന്നോടിയായി, പരാജയകാരണങ്ങൾ പരിശോധിക്കാൻ നിയോഗിച്ച അശോക് ചവാന് കമ്മിറ്റി കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച ആരംഭിച്ചു.
കോവിഡ് സാഹചര്യം മുൻനിർത്തി ഓണ്‍ലൈനായാണ് കൂടിക്കാഴ്ച. ചവാൻ കമ്മിറ്റി റിേപ്പാർട്ട് ലഭിച്ചശേഷം സംഘടനാതലത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് എല്ലാവരുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
ഒരേസമയം, കെ.പി.സി.സി, ഡി.സി.സി തലങ്ങളിൽ പുനഃസംഘടനക്കാണ് ആലോചന. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയാനുള്ള സന്നദ്ധത കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചുകഴിഞ്ഞു.
ആലപ്പുഴക്ക് പിന്നാലെ, പാലക്കാട് ഡി.സി.സി പ്രസിഡൻറും സ്ഥാനമൊഴിഞ്ഞു. വയനാട്, എറണാകുളം ഡി.സി.സി പ്രസിഡൻറുമാർ നിയമസഭാംഗങ്ങളുമാണ്. വി.വി. പ്രകാശിെൻറ മരണത്തെ തുടർന്ന് മലപ്പുറം ഡി.സി.സി അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുന്നു. ശേഷിക്കുന്ന ഡി.സി.സി അധ്യക്ഷന്മാരിൽ മിക്കവർെക്കതിരെയും സംഘടനപരമായ വീഴ്ചകളുടെ പേരിൽ കടുത്ത ആക്ഷേപമുണ്ട്.
പാർട്ടിയെ ചലിപ്പിക്കാൻ കഴിയുന്നില്ലെന്ന പരാതിയാണ് മിക്കവർക്കുമെതിരെയുള്ളത്. ഇൗ സാഹചര്യത്തിലാണ് അടിമുടി പുനഃസംഘടന നീക്കം. നിലവിലെ ബ്ലോക്ക് കമ്മിറ്റികൾക്കു പകരം നിയോജക മണ്ഡലം കമ്മിറ്റി രൂപവത്കരിക്കുന്നതും പരിഗണനയിലാണ്. ബൂത്ത് മുതൽ കെ.പി.സി.സി വരെ എല്ലാ തലങ്ങളിലും ജംബോ കമ്മിറ്റികൾ ഒഴിവാക്കി മുഴുവൻസമയ സംഘടനാപ്രവർത്തനത്തിന് തയാറുള്ള ജനപ്രിയമുഖങ്ങളെ മാത്രം കൊണ്ടുവരുന്നതിനാണ് ആലോചന. പുനഃസംഘടനയിൽ യുവാക്കൾക്കും മുതിർന്നവർക്കും അർഹമായ പരിഗണന നൽകുമെങ്കിലും ഗ്രൂപ് സമ്മർദങ്ങൾക്ക് വഴങ്ങി വീതംവെപ്പുണ്ടാവില്ല. നിയമസഭാ തെരഞ്ഞെടുപ്പിെല തോൽവിയുടെ പശ്ചാത്തലത്തിൽ ഏതെങ്കിലും ഗ്രൂപ്പിെൻറയോ നേതാക്കളുടെയോ അമിത സമ്മർദങ്ങൾക്ക് ഇനി വഴങ്ങുന്നത് പാർട്ടിെയ കുടുതൽ തകർച്ചയിലേക്ക് തള്ളിവിടുമെന്നാണ് ഹൈകമാൻഡ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.