കോൺഗ്രസ് എം.പിമാർ സഭയിൽ അഴിഞ്ഞാടുന്നു, വികസനത്തിന് തടസം നിൽക്കരുത് -കെ.സുരേന്ദ്രൻ

ലോക്‌സഭക്കു പിന്നാലെ രാജ്യസഭയിലും അതിരുകടന്ന ബഹളവും പ്രതിഷേധവും നടത്തുന്ന പ്രതിപക്ഷ എം.പിമാർ രാജ്യത്തിന്റെ വികസനത്തിന് തടസം നിൽക്കരുതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സഭ തടസപ്പെടുത്താൻ നേതൃത്വം കൊടുക്കുന്നത് കേരളത്തിൽ നിന്നുള്ള എം.പിമാരാണെന്നും ഇത് അവരുടെ മണ്ഡലത്തിലെ വോട്ടർമാർക്ക് നാണക്കേടാണെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. സ്വന്തം മണ്ഡലങ്ങളുടെ വികസന കാര്യത്തിൽ ശ്രദ്ധിക്കാതെ ലോക്സഭയിൽ അഴിഞ്ഞാടുകയാണ് കോൺഗ്രസ് എം.പിമാർ. ഇടതുപക്ഷ എം.പിമാരാവട്ടെ ഇവരെ മാതൃകയാക്കി രാജ്യസഭയിൽ അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കുകയാണ്.

അവർ ഉന്നയിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നും സഭ പ്രവർത്തിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സ്പീക്കർ ഓംബിർള പറഞ്ഞെങ്കിലും കേൾക്കാൻ പ്രതിപക്ഷ അംഗങ്ങൾ കൂട്ടാക്കിയില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

പ്ലക്കാർഡ് ഉയർത്തലും നടുത്തളത്തിൽ ബഹളവും പാർലമെന്റിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന സ്ഥിതി വന്നപ്പോൾ ഇവർക്കെതിരെ അച്ചടക്ക നടപടിയെടുത്തത് മാതൃകാപരമായ കാര്യമാണ്. രാജ്യത്തിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ചർച്ചകൾ നടക്കേണ്ട പാർലമെന്റിനെ സങ്കുചിത രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയാക്കുന്ന പ്രതിപക്ഷ എം.പിമാർക്കെതിരെ ജനങ്ങൾ തെരുവിൽ പ്രതിഷേധിക്കും. സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസും സി.പി.എമ്മും ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രാലം ഹൈക്കോടതിയിൽ പറഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ ജനങ്ങളോട് പറഞ്ഞത് എല്ലാം കള്ളമാണെന്ന് തെളിഞ്ഞെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ഭൂമിയേറ്റെടുക്കലിന്റെ പേരിൽ സംസ്ഥാനത്ത് നടന്ന അതിക്രമങ്ങൾക്കും ജനങ്ങൾക്കുണ്ടായ നാശനഷ്ടത്തിനും പിണറായി വിജയൻ മാപ്പുപറയണം. ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. പൊലീസ് നരനായാട്ടിൽ പരിക്കേറ്റവർക്ക് സാമ്പത്തിക സഹായം നൽകണം.

റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത സിൽവർ ലൈൻ പദ്ധതിക്കായി സാമൂഹികാഘാതപഠനവും സർവ്വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും റെയിൽവേക്ക് വേണ്ടി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. അപക്വമായ പ്രവർത്തനം നടത്തിയതിന് സംസ്ഥാന സർക്കാർ രാജ്യത്തോടും മാപ്പുറയണം.

സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ നടത്തുന്ന സർവ്വേക്ക് കെ- റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്തം കെ- റെയിലിനു മാത്രമെന്ന് റെയിൽവേ മന്ത്രാലയം തീർത്തു പറഞ്ഞു കഴിഞ്ഞു. കേരളത്തിന്റെ പരിസ്ഥിതിയേയും സാമ്പത്തിക മേഖലയേയും ബാധിക്കുന്ന പദ്ധതിയിൽ നിന്നും കേരളത്തിലെ ജനങ്ങളെ രക്ഷിച്ച നരേന്ദ്രമോദി സർക്കാരിന് ബി.ജെ.പി കേരളഘടകം നന്ദി അറിയിക്കുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - Congress M.P.s are loose in the House, don't stand in the way of development - K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.