മഹാരാജാസിലെ സംഘർഷം: ഫ്രറ്റേണിറ്റി, കെ.എസ്‍.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ ആംബുലന്‍സില്‍ കയറി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഫ്രറ്റേണിറ്റി, കെ.എസ്‍.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ കയറി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പൊലീസ് സാന്നിധ്യത്തിലാണ് എറണാകുളം ജില്ലാ ആശുപത്രിക്ക് മുന്നില്‍ ആംബുലന്‍സില്‍ കയറിയുള്ള ആക്രമണം. പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവര്‍ത്തകൻ ബിലാലിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സിലേക്ക് രണ്ടുപേര്‍ അതിക്രമിച്ച് കയറുന്നതിന്റെയും ക്രൂരമായി മര്‍ദിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആംബുലന്‍സിലുണ്ടായിരുന്ന കെ.എസ്‍.യു പ്രവര്‍ത്തകൻ അമലിനും മര്‍ദനമേൽക്കുകയായിരുന്നു.

ആംബുലന്‍സിനുള്ളിലെ അതിക്രമം തടയാന്‍ പൊലീസ് ശ്രമിച്ചിട്ടും മർദനം തുടരുകയായിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകൻ നന്ദകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള ബിലാല്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്. കോളജിൽ രാത്രിയുണ്ടായ സംഘർഷത്തിൽ ബിലാലിനും അമലിനും പരിക്കേറ്റിരുന്നു. ഇവരെ ആദ്യം ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെനിന്ന് ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ കയറ്റുന്നതിനിടെയാണ് എസ്.എഫ്.ഐ ആക്രമണം.

കോളജിന് പുറത്ത് റോഡിലൂടെ നടക്കുമ്പോഴാണ് അമലും ബിലാലും ആദ്യം മർദിക്കപ്പെട്ടതെന്ന് ഫ്രറ്റേണിറ്റി, കെ.എസ്.യു നേതാക്കൾ പറഞ്ഞു. കോളജിന് പുറത്തുകൂടി പോകുകയായിരുന്ന തന്നെ എസ്.എഫ്.ഐക്കാർ തടഞ്ഞുനിർത്തി ‘തല്ലിക്കൊല്ലെടാ’ എന്ന ആക്രോശത്തോടെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് ബിലാൽ പറഞ്ഞു. കമ്പികൊണ്ട് തലക്കടിയേറ്റ് അബോധാവസ്ഥയിലായ തന്നെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ 20ഓളം എസ്.എഫ്.ഐ പ്രവർത്തകർ അത്യാഹിത വിഭാഗത്തിൽ കയറിയും ആക്രമിച്ചു. അധികൃതർ തടഞ്ഞതോടെ വാതിൽചില്ലുകൾ തകർത്തു. സുരക്ഷിതമല്ലെന്ന് തോന്നി ആശുപത്രി മാറാൻ ശ്രമിക്കവെ പൊലീസിന്‍റെ കൺമുന്നിൽ ആംബുലൻസിൽ കയറിയും എസ്.എഫ്.ഐക്കാർ കത്തികൊണ്ട് ഉപദ്രവിക്കുകയും ക്രൂരമായി അടിക്കുകയും ചെയ്തതായും ബിലാൽ പറഞ്ഞു.

ബുധനാഴ്ച അർധരാത്രി കോളജിലുണ്ടായ വിദ്യാർഥി സംഘർഷത്തെ തുടർന്ന് കോളജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടുണ്ട്. സംഭവത്തിൽ നാലുപേർക്കാണ് പരിക്കേറ്റത്. സംഘർഷത്തിനിടെ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി നാസിർ അബ്ദുൽ റഹ്മാന് കുത്തേറ്റു. തുടർന്ന് കെ.എസ്.യു പ്രവർത്തകൻ അമൽ ടോമി, ഫ്രറ്റേണിറ്റി പ്രവർത്തകനും മൂന്നാം വർഷ ബിരുദ വിദ്യാർഥിയുമായ ബിലാൽ എന്നിവർക്കും മർദനമേറ്റു. എസ്.എഫ്.ഐ ഏരിയ കമ്മിറ്റി അംഗം ഇ.വി. അശ്വതിക്കും പരിക്കുണ്ട്. തങ്ങളെ ആക്രമിച്ചത് എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് കെ.എസ്.യുവും ഫ്രറ്റേണിറ്റിയും അക്രമത്തിന് പിന്നിൽ കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകരാണെന്ന് എസ്.എഫ്.ഐയും ആരോപിച്ചു.

എസ്.എഫ്.ഐ പ്രവർത്തകന് കുത്തേറ്റ സംഭവത്തിൽ കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകരടക്കം 15ലധികം വിദ്യാർഥികൾക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ആശുപത്രിയിലുണ്ടായ അക്രമത്തിൽ എസ്.എഫ്.ഐ പ്രവർത്തകരടക്കം കണ്ടാലറിയാവുന്ന 20ഓളം പേർക്കെതിരെയും ബിലാലിന്‍റെ പരാതിയിൽ പത്തോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

നവംബറിൽ നടന്ന കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ മൂന്നാം വർഷ പ്രതിനിധി സ്ഥാനത്തേക്ക് എസ്.എഫ്.ഐ പരാജയപ്പെടുകയും കെ.എസ്.യു വിജയിക്കുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന സംഘർഷങ്ങളുടെ തുടർച്ചയാണ് ബുധനാഴ്ച നടന്നതെന്നാണ് വിവരം. നവംബർ 21ന് ഹോസ്റ്റലിൽ അതിക്രമിച്ചുകയറി എസ്.എഫ്.ഐ നടത്തിയ ആക്രമണത്തിലും കഴിഞ്ഞ 15ന് നടന്ന സംഘർഷത്തിലും ബിലാലിന് മർദനമേറ്റിരുന്നു. കാലിലും കഴുത്തിലും കുത്തേറ്റ നാസർ അബ്ദുറഹ്മാൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല. അമൽ ടോമിയുടെ കൈ ഒടിഞ്ഞതായി കെ.എസ്.യു നേതാക്കൾ പറഞ്ഞു. സംഘർഷത്തിൽ ഫ്രറ്റേണിറ്റിയുടെ ഒരു പ്രവർത്തകന് പോലും പങ്കില്ലെന്ന് നേതൃത്വം വ്യക്തമാക്കി. 

Tags:    
News Summary - Conflict in Maharajas College: SFI members attacked Fraternity, KSU workers in ambulance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.