വി.ഡി. സതീശൻ

ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനം; കേരളത്തിന്റെ ആവശ്യങ്ങൾ എണ്ണിപ്പറഞ്ഞ് വി.ഡി. സതീശൻ

ചെന്നൈ: മഹാബലിപുരത്ത് നടന്ന മുഖ്യമന്ത്രിമാരുടെ 31ാം ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ, കേരളത്തിന്റെ സാമ്പത്തിക-വികസന ആവശ്യങ്ങളും അയൽ സംസ്ഥാന സഹകരണ വഴികളും ഊന്നിപ്പറഞ്ഞ് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ.

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ സമ്മതം നൽകിയാൽ അതിൽനിന്നുള്ള മുഴുവൻ ജലവും തമിഴ്നാടിന് നൽകാൻ കേരളം തയാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ‘മിഷൻ സമുദ്ര’ പദ്ധതിയുടെ ഭാഗമായി കേരളത്തെ തുറമുഖ നഗരമായി വികസിപ്പിക്കുന്നതിന് പ്രാദേശിക സഹകരണം ഉറപ്പാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. മിനറൽ ആക്ടിൽ വരുത്തിയ ഭേദഗതികൾ പിൻവലിക്കണം. കേരളം ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതിക്കായി 1,493 കോടി ചെലവഴിച്ചപ്പോൾ ദേശീയ ആരോഗ്യ അതോറിറ്റിയിൽനിന്ന് ലഭിച്ചത് 151 കോടി മാത്രമാണ്. സംസ്ഥാനത്തിന്റെ യഥാർഥ ചെലവിനനുസരിച്ച് കേന്ദ്രസഹായം വർധിപ്പിക്കുന്നതോടൊപ്പം സംസ്ഥാനങ്ങൾക്ക് അനുയോജ്യമായ പ്രീമിയം നിശ്ചയിക്കുകയും വേണം.

2026 ജൂണിൽ മാത്രം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ 2.16 കോടിയിലധികം ടോൾ അടച്ചു. സംസ്ഥാന ഗതാഗത സ്ഥാപനങ്ങൾക്ക് ടോൾ പൂർണമായും ഒഴിവാക്കുകയോ ഗണ്യമായി കുറക്കുകയോ ചെയ്യണം. തീരസംരക്ഷണത്തിനും തീരശോഷണം മൂലം വീടും ഉപജീവനവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനും ദുരന്തനിവാരണ ഫണ്ടിൽ നിന്ന് സഹായം അനുവദിക്കണം. തലശ്ശേരി-മൈസൂരു, നിലമ്പൂർ-നഞ്ചൻഗുഡ് റെയിൽപാതകൾ യാഥാർഥ്യമാക്കാൻ കർണാടകയുടെയും റെയിൽവേയുടെയും സഹകരണം ആവശ്യമാണ്. കേരള-കർണാടക-തമിഴ്നാട് വനപാതകളിലെ പൂർണ രാത്രികാല നിയന്ത്രണത്തിനുപകരം ശാസ്ത്രീയമായി നിർണയിച്ച സമയപരിധികളും നിയന്ത്രിത കോൺവോയ് സംവിധാനവും പരിഗണിക്കണം.

ലഹരിക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ, അനധികൃത കുടിയേറ്റം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ തടയാൻ സംസ്ഥാനങ്ങൾ തമ്മിലുള്ള കൂടുതൽ സഹകരണം ആവശ്യമാണെന്നും, കേരളത്തിന്റെ വികസന-സാമ്പത്തിക ആവശ്യങ്ങൾക്ക് കൂടുതൽ പിന്തുണ നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Tags:    
News Summary - Kerala Chief Minister V.D. Satheesan emphasized Kerala's economic and development needs and ways of cooperation with neighboring states.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.