കോട്ടയം: ശശി തരൂരിന് വേദി നല്‍കാനുള്ള യൂത്ത് കോണ്‍ഗ്രസ് കോട്ടയം കമ്മിറ്റി തീരുമാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. പരിപാടിയെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ് പറഞ്ഞു. സാധാരണഗതിയില്‍ ഇത്തരം പരിപാടികള്‍ ഡി.സി.സിയെ അറിയിക്കുന്നതാണ് പതിവ്. യൂത്ത് കോണ്‍ഗ്രസിന്‍റെ നടപടിയെ സംബന്ധിച്ച് ചിലര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത് മേല്‍ഘടകത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പുതിയ ചേരിതിരിവില്‍ ശശി തരൂരിന് ഒപ്പമാണെന്ന വ്യക്തമായ സൂചന നല്‍കിയാണ് ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് തരൂരിന് യൂത്ത് കോണ്‍ഗ്രസ് വേദി ഒരുക്കുന്നത്. ഡിസംബർ മൂന്നിന് തരൂര്‍ ഉദ്ഘാടനം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തിന്‍റെ ആദ്യ പ്രചാരണ ബോര്‍ഡില്‍നിന്ന് വി.ഡി. സതീശന്‍റെ ചിത്രംപോലും ഒഴിവാക്കിയെങ്കിലും വിവാദമായതോടെ പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നു.
തരൂര്‍ ഒരു വശത്തും സതീശന്‍ മറുവശത്തുമായി നിലയുറപ്പിച്ച് നടത്തുന്ന പുതിയ ഗ്രൂപ് യുദ്ധത്തില്‍ മൗനത്തിലായിരുന്നു നാളുകളായി കോണ്‍ഗ്രസിലെ എ ഗ്രൂപ്. എന്നാല്‍, എ ഗ്രൂപ്പിന് മേധാവിത്വമുള്ള യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി അടുത്തമാസം മൂന്നിന് ഈരാറ്റുപേട്ടയില്‍ നടത്താന്‍ പോകുന്ന രാഷ്ട്രീയ സമ്മേളനത്തിന് തയാറാക്കിയ ആദ്യ പ്രചാരണ ബോര്‍ഡിലൂടെ പിന്തുണ തരൂരിന് തന്നെയെന്ന് പ്രഖ്യാപിക്കുകയാണ് ഗ്രൂപ് നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.