മുഹമ്മദ് ഷിയാസിന്‍റെ പ്രചാരണത്തിന് ആളുകൾ കുറഞ്ഞു; ഏകോപനം പാളിയെന്ന് കോൺഗ്രസ് വിലയിരുത്തൽ

കൊച്ചി: കൊച്ചി മണ്ഡലത്തില്‍ യു.ജി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടത്ര ഏകോപനമുണ്ടായില്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. പലയിടത്തും പ്രചരണം പാളി. മണ്ഡലത്തിന് പുറത്തുനിന്നുള്ള പ്രവര്‍ത്തകരെ ഉപയോഗിച്ചാണ് പ്രചരണ ഏകോപനം നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ പൊതുയോഗത്തില്‍ ആളുകൾ കുറഞ്ഞതും പ്രചരണ ചുമതലയുള്ള നേതാക്കളെ പ്രതിരോധത്തിലാക്കി. യു.ഡി.എഫ് തരംഗമുണ്ടായില്ലെങ്കില്‍ കൊച്ചിയില്‍ തോല്‍ക്കുമെന്ന ആശങ്കയും കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവെക്കുന്നുണ്ട്.

എന്നാൽ പ്രചരണം പാളിയിട്ടില്ലെന്നും മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും പ്രചരണ ചുമതലയില്‍ ഉണ്ടായിരുന്ന എന്‍. വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി പങ്കെടുത്ത പൊതുയോഗത്തില്‍ പതിനായിരത്തോളം കസേര നിരത്തിയിട്ടും ആയിരം പേര്‍ പോലും പങ്കെടുത്തില്ല. ആള് കുറഞ്ഞതില്‍ രാഹുല്‍ ഗാന്ധിയും അസംതൃപ്തി അറിയിച്ചെന്നാണ് വിവരം. കൊട്ടിക്കലാശം നിശ്ചയിച്ച സ്ഥലത്ത് നിന്ന് തുടങ്ങാനായില്ല. മാത്രമല്ല മറ്റൊരിടത്ത് പ്രാദേശികമായി നടത്തിയ കൊട്ടിക്കലാശത്തിലേക്ക് സ്ഥാനാര്‍ഥിക്ക് പോവേണ്ടിവരികയും ചെയ്തു. പ്രചരണ പരിപാടികള്‍ ഏകോപിപ്പിച്ചത് ഷിയാസിന്‍റെ അനുയായികളായ മറ്റു മണ്ഡലങ്ങളില്‍ നിന്ന് എത്തിയ പ്രവര്‍ത്തകരാണ്. എന്നാൽ പ്രചരണത്തില്‍ വീഴ്ചയുണ്ടായില്ലെന്ന് പ്രചരണ ചുതലയുണ്ടായിരുന്ന എന്‍.വേണുഗോപാല്‍ പറഞ്ഞു.

എന്നാല്‍ കൊച്ചിയുടെ കാര്യത്തില്‍ ആശങ്കകളില്ലെന്ന് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മുഹമ്മദ് ഷിയാസിന് കൊച്ചിയില്‍ സീറ്റ് നല്‍കിയത്. ഡൊമിനിക് പ്രസന്‍റേഷന്‍, എന്‍. വേണുഗോപാല്‍, പി.എച്ച് നാസര്‍ എന്നിവര്‍ക്കായിരുന്നു പ്രചരണ ചുമതല. ലത്തീന്‍ സഭയുടെ എതിര്‍പ്പ്, കാസയുടെ വര്‍ഗീയ പ്രചാരണം തുടങ്ങി നിരവധി വെല്ലുവിളികളാണ് കൊച്ചിയിൽ മുഹമ്മദ് ഷിയാസ് നേരിട്ടത്. ഇത് ഫലപ്രദമായി ചെറുക്കാന്‍ പ്രചാരണ ചുമതലയുണ്ടായിരുന്ന നേതാക്കള്‍ ഇടപെട്ടില്ലെന്നാണ് പ്രധാന പരാതി. 

Tags:    
News Summary - Mohammed Shias' campaign sees less turnout; Cons blames lack of coordination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.