തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിലെ തമിഴ് ചോദ്യപേപ്പറിൽ തെറ്റുകളുടെ കൂമ്പാരം. ഫെബ്രുവരി 20ന് നടന്ന പത്താംതരം പ്രാഥമികപരീക്ഷയുടെ തമിഴ് ചോദ്യപേപ്പറിലാണ് 20ഓളം ചോദ്യങ്ങൾ തെറ്റായി നൽകി ഉദ്യോഗാർഥികളെ വലച്ചത്.
വംശനാശ ഭീഷണിനേരിടുന്ന സിംഹവാലൻ കുരങ്ങുകൾ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയ ഉദ്യാനമേതെന്ന ചോദ്യം തമിഴിലേക്ക് എത്തിയപ്പോൾ സിംഹവാലുള്ള ആളുകളായി മാറി. പഴശികലാപം 'ബജാജി കലാപ'മായി. കുണ്ടറ 'കുന്താര'യായി. ഇതിന് പുറമെ ചില ചോദ്യങ്ങൾക്കുള്ള ശരിയുത്തരം ഓപ്ഷനിലും ഇല്ല. ഉദാഹരണത്തിന് മണ്ണിനെക്കുറിച്ചുള്ള പഠനം ഏതെന്ന ചോദ്യത്തിന് ഉത്തരമായ പെഡോളജി ചോദ്യപേപ്പറിൽ ഇല്ല.
പിഴവുകൾ ചൂണ്ടിക്കാട്ടി നിരവധി പരാതികൾ നൽകിയെങ്കിലും പി.എസ്.സിയിൽനിന്ന് മറുപടി ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. ഇടുക്കി, വയനാട് മേഖലകളിൽ വരുന്ന ഉദ്യോഗാർഥികളാണ് കൂടുതലും തമിഴിൽ പി.എസ്.സി പരീക്ഷ എഴുതാറുള്ളത്.
പരീക്ഷാ മാർഗനിർദേശങ്ങളിലും പി.എസ്.സിക്ക് തമിഴ് ഉദ്യോഗാർഥികളോട് വിവേചനമാണെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു. അതേസമയം പരാതികൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നാണ് പി.എസ്.സിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.