പ്രതീകാത്മക ചിത്രം
പാരിപ്പള്ളി: മെഡിക്കൽ കോളേജിൽ എത്തിച്ച കോവിഡ് രോഗി ചികിത്സ വൈകിയത് മൂലം മരിച്ചതായി പരാതി. പരവൂർ കൂനയിൽ പാറയിൽക്കവിന് സമീപം പുതുവൽ പുത്തൻവീട്ടിൽ വാടകക്ക് താമസിക്കുന്ന പാരിപ്പള്ളി പള്ളിവിള അശ്വതിയിൽ ബാബുവാണ് (67) മരിച്ചത്.
രാത്രി പതിനൊന്നോടെയാണ് ഇയാളെ മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഓക്സിജൻ അളവ് കുറഞ്ഞതിനെ തുടർന്ന് അവശനിലയിലായിരുന്നു. രോഗവസ്‌ഥയെക്കുറിച്ച് പൊഴിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും മെഡിക്കൽ കോളേജിൽ മുൻകൂട്ടി അറിയിപ്പ് നൽകിയിരുന്നതായി പറയുന്നു. പരവൂർ നഗരസഭ ഏർപ്പെടുത്തിയിട്ടുള്ള അംബുലൻസിലാണ് ബാബുവിനെ മെഡിക്കൽ കോളേജിൽ എത്തിച്ചത്.
അവിടെഎത്തിയപ്പോഴേക്കും രോഗി തീരെ അവശനായിരുന്നു. കൊണ്ടുപോയ ആംബുലൻസിൽ ഓക്സിജൻ സിലിണ്ടർ ഉണ്ടായിരുന്നെങ്കിലും പ്രവർത്തന രഹിതമായിരുന്നെന്നും പറയുന്നു. മെഡിക്കൽ കോളേജിൽ എത്തിയ ശേഷം അകത്തു പ്രവേശിപ്പിക്കാൻ വൈകിയതയാണ് ബാബുവിന്‍റെ ബന്ധുക്കളും ആംബുലൻസ് ഡ്രൈവറും പറയുന്നത്. കൃത്യസമയത്ത് പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്നാണ് പരാതി. എന്നാൽ ആംബുലൻസിൽ വച്ചു തന്നെ ബാബു മരിച്ചിരുന്നതായാണ് മെഡിക്കൽ കോളേജ് വൃത്തങ്ങൾ പറയുന്നത്. ജീവനക്കാരെത്തി അകത്തേക്ക് പ്രവേശിപ്പിക്കാൻ ശ്രമിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്താനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരേതയായ രാധാമണിയാണ് ബാബുവിന്റെ ഭാര്യ. മക്കൾ: ഷൈനി, ശ്യാംകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.