എറണാകുളം: എ.ഐ.സി.സി തന്നെ കൈവിടില്ലെന്നാണ് പ്രതീക്ഷയെന്ന് എൽദോസ് കുന്നപ്പിള്ളി. താൻ മത്സരിക്കണമെന്നത് പ്രവർത്തകരുടെ ആഗ്രഹമാണ്. സീറ്റ് കിട്ടിയാൽ 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. നിരവധ വികസന നേട്ടങ്ങൾ താൻ നടത്തിയെന്നും എൽദോസ് കുന്നപ്പിള്ളി അവകാശപ്പെട്ടു. 10 വർഷം കൊണ്ട് സാധ്യമാക്കുന്നതെല്ലാം ചെയ്തു. നിരവധി പദ്ധതികൾ കൊണ്ടുവന്നു. പാർട്ടി പ്രവർത്തകരുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതാക്കളിൽ വിശ്വാസമുണ്ടെന്നും ഒരവസരം തരുമെന്ന് വിശ്വസിക്കുന്നുവെന്നും എൽദോസ് കുന്നപ്പിള്ളി കൂട്ടിചേർത്തു.
പെരുമ്പാവൂരിൽ നിലവിലെ എം.എൽ.എയായ എൽദോസ് കുന്നപ്പിള്ളയെ പരിഗണിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. എം.എൽ.എക്കെതിരെ ലൈംഗിക പീഡനക്കേസുള്ളതിനാൽ ഹൈകമാൻഡന്റ് സ്ഥാനാർഥിത്വം തടഞ്ഞുവച്ചിരിക്കുകയാണ്. മുഹമ്മദ് ഷിയാസ്, ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരെ പെരുമ്പാവൂർ സീറ്റിനായി പരിഗണിക്കുന്നത്. എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡന്റാണ് മനോജ് മുത്തേടം. ഈ മാസം ഈ മാസം 26ന് എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ കേസ് വീണ്ടും കോടതിക്ക് മുന്നിൽ എത്തുന്നതിനാലാണ് ഏൽദോസ് കുന്നപ്പിള്ളിയെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനം നേതൃത്വമെടുത്തത്.
അതേസമയം, കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇതുവരെ പുറത്തുവന്നിട്ടില്ല. മുസ് ലീം ലീഗിന്റെ സ്ഥാനാർഥി പട്ടികയും പുറത്തുവന്നു. കഴിഞ്ഞ ദിവസം സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ക്ഷുഭിതനായിരുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനുള്ളൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് മുമ്പ് അവകാശവാദം ഉന്നയിച്ചിരുന്നു. 24 മണിക്കൂർ കഴിഞ്ഞ വേളയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് തെറ്റായ വാർത്തകൾ നൽകി നിങ്ങളുടെ വിശ്വാസ്യത കളയരുതെന്നും അദ്ദേഹം പ്രതികരിച്ചു.
എം.പിമാരുടെ മത്സരവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസിന് ഇതുവരെയായില്ല. കണ്ണൂരിൽ താൻ തന്നെ മത്സരിക്കുമെന്ന വാശിയിലാണ് കെ. സുധാകരൻ. കെ. സുധാകരൻ രാഹുൽ ഗാന്ധിയുമായി ചർച്ചകൾ നടത്തുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ഡൽഹിയിലേക്ക് വിളിപ്പിച്ചെന്ന വാർത്തകൾ കെ. സുധാകരൻ നിഷേധിച്ചു. ഒരു ചർച്ചക്ക് ആരും വിളിച്ചില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല. അതുകൊണ്ട് ആരും വിളിച്ചിട്ടില്ലെന്നും കെ. സുധാകരൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.