പൊന്നാനിയിൽ യുവാവിന് നേരെ പൊലീസിന്‍റെ മൂന്നാംമുറ; നഗ്നനാക്കി, ചൂടുള്ള പഞ്ചസാര ലായനി കുടിപ്പിച്ചു

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. പൊന്നാനി സ്വദേശി നജ്മുദ്ദീനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. തിരൂര്‍ സ്റ്റേഷനിലെ അനീഷ് പീറ്ററെന്ന പൊലീസുകാരനെതിരെയാണ് പരാതി. വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ട് പോയി നഗ്നനാക്കി മർദ്ദിച്ചെന്നും നജ്മുദ്ദീന്‍ പറയുന്നു.

24നാണ് സംഭവം നടന്നത്. രാവിലെ ഒമ്പതിനും 10നും ഇടയിലുള്ള സമയത്താണ് പൊലീസ് നജ്മുദ്ദീന്‍റെ വീട്ടില്‍ വരുന്നത്. പൊന്നാനി പൊലീസ് സ്റ്റേഷന്‍റെ പരിധിയിലാണ് വീടെങ്കിലും നജ്മുദ്ദീന്‍റെ വീട്ടിലേക്ക് വന്നത് തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന അനീഷ് പീറ്ററെന്ന പൊലീസുകാരനാണ്. വീട്ടില്‍ വച്ചു തന്നെ പൊലീസുകാര്‍ നജ്മുദ്ദീനെ മര്‍ദ്ദിച്ചു.

പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് കയറ്റുന്നതിന് മുന്‍പും അടിച്ചു. എന്താണ് കാര്യമെന്ന് വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ ഒരു സ്ത്രീയെ ശല്യം ചെയ്തുവെന്നായിരുന്നു പറഞ്ഞത്. ക്രൂരമായി മര്‍ദ്ദനമേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ തിരൂര്‍ സ്റ്റേഷനിലെ സി.പി.ഒ അനീഷ് പീറ്ററെ അന്വേഷണ വിധേയമായി ജില്ല പൊലീസ് മേധാവി സസ്പെന്‍റ് ചെയ്തു. പെരുമ്പടപ്പ് സി.ഐയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പൊലീസ് മേധാവി നിര്‍ദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.