സഹകരണ നിയമ ഭേദഗതി; ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ 

തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കുകളുടെ അംഗത്വം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കുമായി പരിമിതപ്പെടുത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു.  തിങ്കളാഴ്ച മന്ത്രിഭ അംഗീകരിച്ച ഓര്‍ഡിനന്‍സിന് വൈകിട്ട് ഗവര്‍ണര്‍ അംഗീകാരം നല്‍കി.  നിലവില്‍ മറ്റു സഹകരണ സംഘങ്ങള്‍ക്കും ജില്ലാ ബാങ്കില്‍ അംഗത്വമുണ്ട്. പുതിയ നിയമപ്രകാരം അത് ഉണ്ടാവില്ല.

സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സഹകരണ റജിസ്ട്രാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പഠനം നടത്തിയിരുന്നു.  ഈ കമ്മിറ്റിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നിയമഭേദഗതി കൊണ്ടുവന്നത്.  ജില്ലാ സഹകരണ ബാങ്കുകളുടെ നിക്ഷേപത്തില്‍ 70 ശതമാനവും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെതാണ്.  വായ്പയില്‍ സിംഹഭാഗവും നല്‍കുന്നതും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കാണ്.  അതുകൊണ്ടാണ് കാര്‍ഷിക മേഖലയെ കൂടുതല്‍ സഹായിക്കാന്‍ സഹകരണ മേഖലക്ക് കഴിയുന്നത്. കാര്‍ഷിക മേഖല പ്രതിസന്ധി നേരിടുമ്പോള്‍ ഇന്നത്തേക്കാള്‍ കൂടുതലായും ഫലപ്രദമായും സഹായിക്കാന്‍ പുതിയ ഭേദഗതി പ്രയോജനപ്പെടും. ഭേദഗതിയുടെ മുഖ്യ ഉദ്ദേശ്യവും അതാണ്.  

കാര്‍ഷിക സഹകരണ സംഘങ്ങള്‍ ഒഴികെയുള്ള മറ്റു സൊസൈറ്റികള്‍ക്ക് ജില്ലാ ബാങ്കില്‍ നോമിനല്‍ അംഗത്വം നല്‍കും. അവര്‍ക്ക് വായ് ലഭിക്കുന്നതിന് അവകാശമുണ്ടായിരിക്കും.  വാര്‍ഷിക പൊതുയോഗത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണ പങ്കെടുക്കാതിരുന്നാലോ സംഘം നല്‍കുന്ന സേവനങ്ങള്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം പ്രയോജനപ്പെടുത്താതിരുന്നാലോ ബന്ധപ്പെട്ട സംഘത്തിന് അംഗത്വം നഷ്ടപ്പെടുന്ന വ്യവസ്ഥ നിലവിലെ നിയമത്തിലുണ്ടായിരുന്നു.  ഈ വ്യവസ്ഥക്കെതിരെ ധാരാളം പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. അതുസംബന്ധിച്ച് കേസുകളും വന്നു.  ഈ സാഹചര്യത്തില്‍ മേല്‍ പറഞ്ഞ വ്യവസ്ഥകള്‍ പുതിയ നിയമത്തില്‍ ഒഴിവാക്കി. 

ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നതോടെ ജില്ലാ സഹകരണ ബാങ്കുകളിലെ ഭരണസമിതികള്‍ ഇല്ലാതായി.  ബാങ്കുകളിലെ ഭരണസ്തംഭനം ഒഴിവാക്കാന്‍ അഡ്മിനിസ്ട്രറ്റിവ് കമ്മിറ്റിയെയോ അഡ്മിനിട്രേറ്ററെയോ നിയമിക്കാന്‍ ഓര്‍ഡിനന്‍സ് സഹകരണ റജിസ്ട്രാര്‍ക്ക് അധികാരം നല്‍കുന്നു.  അഡ്മിനിട്രേറ്റിവ് കമ്മിറ്റിയുടെ കാലാവധി പരമാവധി ഒരു വര്‍ഷമായിരിക്കും.  അതിന് മുമ്പ് നിയമാനുസരണം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കണം. 
 

Tags:    
News Summary - co operative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.