തിരുവനന്തപുരം: കേരളത്തെ പുനര്‍നിര്‍മിക്കാന്‍ 10 മുതല്‍ 15 വരെ നടക്കുന്ന ധന സമാഹരണയജ്ഞത്തില്‍ എല്ലാ മലയാളികളും രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജില്ലകളില്‍ ധനസമാഹരണത്തിന് നേതൃത്വം കൊടുക്കും. മഹായജ്ഞത്തില്‍ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് സംഭാവന നല്‍കണം. ദീര്‍ഘവീക്ഷണത്തോടെയും ആസൂത്രിതമായും നീങ്ങേണ്ട സമയം കൂടിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
30,000 കോടിയിലേറെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. അതിനാൽ പുനര്‍നിര്‍മാണ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കേരളത്തിനകത്തും പുറത്തുമുള്ള എല്ലാവരുടെയും സഹായം ഉറപ്പാക്കണം. ഒരു മാസത്തെ ശമ്പളം നല്‍കുന്നതിനോട് പൊതുവെ അനുകൂല നിലപാടാണ്. അതിനുപുറമേ, സമൂഹത്തില്‍ ഉയര്‍ന്നതലത്തില്‍ സേവനവിഭാഗങ്ങള്‍ക്കും കാര്യമായ പങ്ക് വഹിക്കാനാവും.
സമ്പാദ്യക്കുടുക്കയിലെ നാണയത്തുട്ട് മുതല്‍ മുതിര്‍ന്ന പൗരന്മാരുടെ സംഭാവന വരെ ലഭിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത പ്രതികരണമാണ് ജനങ്ങളില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള 24 ലക്ഷം പേരാണ് ഓണ്‍ലൈന്‍ വഴി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയതെന്നും മുഖ്യമന്ത്രിയുടെ ഒാഫിസിൽനിന്നുള്ള കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.