തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് നിലയ്ക്കലിൽ എസ്.പി യതീഷ് ചന്ദ്ര ആദരവോടെയാണ് പെരുമാറിയതെന്നും അപാകതയുണ്ടായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈകോടതിയുടെ കഴിഞ്ഞദിവസത്തെ വിധിയിൽ പൊലീസിനോ സർക്കാറിനോ വിമർശനമില്ല. അക്രമികളെ നേരിടാൻ പൊലീസിന് പൂർണ അധികാരം നൽകുന്നതാണ് വിധിയെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്രളയത്തിലെ തകർച്ചമൂലം പമ്പയിൽ പാർക്കിങ് സൗകര്യമില്ല. കേന്ദ്രമന്ത്രിയുടെ കാർ വി.വി.െഎ.പി എന്ന നിലയിൽ കടത്തിവിടാമെന്ന് അറിയിച്ചിരുന്നു. കൂടെയുള്ളവരുടെ വാഹനംകൂടി കടത്തിവിടണമെന്ന നിലപാട് പൊലീസ് അനുവദിച്ചില്ല. കേന്ദ്രമന്ത്രിതന്നെ പൊലീസുമായി സംസാരിച്ചു. ആദരവ് നൽകിയാണ് പൊലീസ് മറുപടിപറഞ്ഞത്. കൃത്യമായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ നിർവീര്യമാക്കുന്ന പദ്ധതി സംഘ്പരിവാർ തയാറാക്കിയിട്ടുണ്ട്. ജാതി/മതം പറയുകയും വീടുകളിലേക്ക് മാർച്ച് നടത്തുകയും ചെയ്ത് ഭയപ്പെടുത്താൻ നോക്കുകയാണ്.
വാദത്തിനിടെ ഉയർന്ന കോടതിയുടെ ചോദ്യങ്ങളെ ചില മാധ്യമങ്ങൾ തെറ്റായി ചിത്രീകരിച്ചത് ദൗർഭാഗ്യകരമാണ്. വിധിയിൽ പൊലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി പരാമർശിച്ചിട്ടില്ല. സർക്കാർ പ്രവർത്തനം ശരിയായ ദിശയിലാണെന്ന് കാണിക്കുന്നതാണ് വിധി. നിരോധനാജ്ഞ പിൻവലിക്കുമോ എന്ന് ചോദിച്ചപ്പോൾ എത്രവേഗം സമാധാനം വരുന്നുവോ അത്രവേഗം പഴയനില കൈവരുമെന്നായിരുന്നു മറുപടി. സ്ത്രീകൾക്ക് സൗകര്യമൊരുക്കുന്ന വിഷയത്തിൽ കോടതിയുമായി ആലോചിച്ച് തീരുമാനമെടുക്കും. രണ്ട് ദിവസം സ്ത്രീകൾക്ക് മാറ്റിവെക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചതിനോട് പ്രതികരിച്ചില്ല.
ശബരിമല വിഷയത്തിൽ സർവകക്ഷിയോഗം ചേരുംമുമ്പ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി തന്നെ വിളിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തോട് സർക്കാറിെൻറ നിലപാട് വ്യക്തമാക്കി. വിശ്വാസത്തിെൻറ ഭാഗമായി എൻ.എസ്.എസ് ചില നിലപാടുകൾ എടുത്തിട്ടുണ്ട്. അവരുമായി ചർച്ചനടത്തിയിട്ടില്ല. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുെട യോഗം വിളിച്ചത് മൂല്യങ്ങൾ സംരക്ഷിക്കാൻ നിലകൊള്ളണമെന്ന് ആവശ്യപ്പെടാനാണ്. കെ. സുരേന്ദ്രെൻറ അറസ്റ്റിനെകുറിച്ച ചോദ്യത്തിന്, അദ്ദേഹം ചെയ്തത് എല്ലാവരും കണ്ടതല്ലേയെന്നായിരുന്നു മറുപടി. ശബരിമലയിൽ തിരക്ക് വർധിച്ചെന്നും എല്ലാം സാധാരണ നിലയിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.