തൊടുപുഴ: ഉറങ്ങിക്കിടന്ന മകനെയും മരുമകളെയും പേരക്കുട്ടികളെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഉടുമ്പന്നൂർ ചീനിക്കുഴി ആലിയക്കുന്നേൽ വീട്ടിൽ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റിൻ, അസ്ന എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് ഫൈസലിന്‍റെ പിതാവ് ഹമീദ് നൽകിയ ജാമ്യാപേക്ഷയാണ് തൊടുപുഴ മൂന്നാം അഡീഷനൽ സെഷൻസ് കോടതി തള്ളിയത്.
മാർച്ച് 19ന് രാത്രി 12.30നാണ് കേസിനാസ്പദമായ സംഭവം. പുലർച്ച 12.30ന് ഫൈസലും ഭാര്യയും മക്കളും ഉറങ്ങിക്കിടന്ന മുറിയിലേക്ക് ചെറിയ കുപ്പികളിൽ പെട്രോൾ നിറച്ച് തീകൊളുത്തി എറിയുകയായിരുന്നു. കൃത്യം നടത്തുന്നതിന് മുമ്പ് വീട്ടിലെ ടാപ്പ് തുറന്ന് ടാങ്കിലെ വെള്ളം ചോർത്തി ക്കളയുകയും കിണറ്റിലെ മോട്ടോറിന്‍റെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തിരുന്നു.
അയൽവാസികൾ ഓടിക്കൂടിയെങ്കിലും ടാങ്കിൽ വെള്ളമില്ലാത്തതിനാൽ തീയണക്കാനായില്ല. ദാരുണ കൊലപാതകം നടത്തിയ പ്രതി ജാമ്യത്തിന് അർഹനല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇത് അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് കുര്യൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.