മുഖ്യമന്ത്രിയുടെ ശിപാർശ തള്ളാനാകില്ല -സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയിൽ ഗവർണർക്ക് നിയമോപദേശം

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ശിപാർശ തള്ളാനാകില്ലെന്ന് ഗവർണർക്ക് നിയമോപദേശം. സത്യപ്രതിജ്ഞ ഒരുക്കേണ്ടത് ഗവർണറുടെ ഉത്തരവാദിത്വമാണെന്നും ഉപദേശത്തിലുണ്ട്. ഇതോടെ ഭരണഘടനവിരുദ്ധ പ്രസംഗം നടത്തിയതിന്‍റെ പേരിൽ രാജിവെച്ച സജി ചെറിയാന് മന്ത്രിസഭയിൽ തിരിച്ചെത്താൻ വഴി കൂടുതൽ തെളിഞ്ഞു. തിങ്കളാഴ്ച ഗവർണർ തലസ്ഥാനത്ത് എത്തും. ബുധനാഴ്ച സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് സൂചനകൾ.

മുഖ്യമന്ത്രി പേര് നിർദേശിച്ചാൽ ഗവർണർക്ക് തള്ളാനാകില്ലെന്നാണ് ഹൈകോടതിയിലെ ഗവർണറുടെ അഭിഭാഷകൻ രാജ്ഭവന് നൽകിയ നിയമോപദേശം. ആവശ്യമെന്ന് തോന്നിയാൽ ഗവർണർക്ക് മുഖ്യമന്ത്രിയോട് കൂടുതൽ വിശദീകരണം ചോദിക്കാം. സജി ചെറിയാനെതിരെ തിരുവല്ല സബ്കോടതിയിലെ കേസിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് എന്തുവേണമെന്ന് ഹൈകോടതി അഭിഭാഷകനോട് ഗവർണർ നിയമോപദേശം തേടിയത്. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ ശിപാർശ പ്രകാരം സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചക്കു ശേഷം നടത്തണമെന്ന് ഗവർണറോട് മുഖ്യമന്ത്രി ശിപാർശ ചെയ്തിരുന്നു. സത്യപ്രതിജ്ഞ ദിനം കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്.

വിവാദ പ്രസംഗത്തെ തുടർന്ന് ജൂലൈ ആറിനാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചത്. മൂന്നിനാണ് അദ്ദേഹം മല്ലപ്പള്ളിയിൽ വിവാദ പ്രസംഗം നടത്തിയത്. ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കണമെന്ന ഉദ്ദേശ്യമില്ലായിരുന്നെന്നും കാണിച്ച് പൊലീസ് തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. കോടതി വിധിക്ക് കാത്തുനിൽക്കാതെയാണ് സി.പി.എം നീക്കം.

ധാർമികമായും നിയമപരമായും സജി ചെറിയാന് മുന്നിൽ തടസ്സമില്ലെന്നതിനാൽ മടങ്ങിവരവ് നീട്ടിക്കൊണ്ടു പോകേണ്ടെന്ന നിലപാട് പാർട്ടി സ്വീകരിക്കുകയായിരുന്നു. രാജിയുടെ ഘട്ടത്തിൽതന്നെ സജി ചെറിയാന്‍റെ മടങ്ങിവരവ് പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം വഹിച്ചിരുന്ന വകുപ്പുകൾ മൂന്നു മന്ത്രിമാർക്കായി വീതിച്ചുനൽകുകയാണ് ചെയ്തത്.

Tags:    
News Summary - Chief Minister's recommendation on saji cheriyan's oath cannot be rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.