കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം. വാർത്താസമ്മേളനത്തിൽ സി.പി.എമ്മിന്റെ മുഖപത്രത്തിലെയും ചാനലിലെയും മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്ക് മാത്രമാണ് മുഖ്യമന്ത്രി മറുപടി നൽകിയെന്നാരോപിച്ചായിരുന്നു തർക്കം. വാർത്താസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി എഴുന്നേറ്റതിന് പിന്നാലെയായിരുന്നു വാക്കേറ്റം.
ചില മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മാത്രമാണ് മറുപടി നൽകിയതെന്നും സി.എമ്മേ ഇത് മോശമാണെന്നും മാധ്യമപ്രവർത്തകർ പറഞ്ഞു. ഇതിനാണെങ്കിൽ പിന്നെ വാർത്താസമ്മേളനം വിളിച്ചതെന്തിനാണെന്നും മാധ്യമപ്രവർത്തകർ ചോദിച്ചു. ഇതോടെ സീറ്റിൽനിന്ന് എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരിച്ചെത്തുകയും ചോദ്യം മനസ്സിലുണ്ടായാൽ പോരെന്നും ചോദ്യം ചോദിക്കണമെന്നും പറയുകയായിരുന്നു.
‘ഇവിടെ ചിലർക്ക് ചില ഉദ്ദേശങ്ങളുണ്ട്. അതാണ് പ്രകടമായത്. ഇത് ഏതെങ്കിലും വാർത്താസമ്മേളനത്തിൽ കാണുന്ന കാര്യമാണോ. നിങ്ങൾ എല്ലാവരും ചോദിച്ചു. ഏതു മാധ്യമപ്രവർത്തകരാണെന്ന് ഞാൻ ചോദിച്ചില്ല. മറുപടി വിശദമായി പറഞ്ഞു. നിങ്ങൾ ചിലരുടെ മനസ്സിൽ ചോദ്യമുണ്ടാകും. അതു ചോദിച്ചാലേ ഉത്തരം പറയാൻ പറ്റൂ. പത്രസമ്മേളനത്തിൽ എല്ലാവർക്കും ചോദിക്കാൻ അവസരം ലഭിച്ചെന്ന് വരില്ല. സമയം കഴിഞ്ഞു. അതുകൊണ്ടാണ് അവസാനിപ്പിക്കുന്നത്’ -മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.