താന്‍ ഉപയോഗിക്കുന്ന ഫോണ്‍ സ്വന്തം പോക്കറ്റിലെ കാശ് കൊടുത്ത് വാങ്ങിയത് -ചെന്നിത്തല

തിരുവനന്തപുരം: താൻ ഉപയോഗിക്കുന്ന ഫോണ്‍ സ്വന്തം പോക്കറ്റിലെ കാശ് കൊടുത്ത് വാങ്ങിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.എ.ഇ ദിനാഘോഷത്തില്‍ പങ്കെടുക്കണമെന്ന് കോണ്‍സുലേറ്റിൻെറ ഔദ്യോഗികമായ അഭ്യര്‍ത്ഥന മാനിച്ച് അവിടെ ചെല്ലുകയും, അവിടെ നടന്ന നറുക്കടിപ്പിൻെറ ഭാഗമായി ചില വിജയികള്‍ക്ക് സമ്മാനം നല്‍കി എന്നതും മാത്രമാണ് ഐ ഫോണ്‍ വിഷയത്തിലെ വസ്തുത. അല്ലാതെ കോണ്‍സുലേറ്റില്‍നിന്നും എനിക്ക് വ്യക്തിപരമായി ഐ ഫോണ്‍ സമ്മാനിച്ചിട്ടില്ല. ഞാന്‍ ഉപയോഗിക്കുന്ന ഫോണ്‍ സ്വന്തം പോക്കറ്റിലെ കാശ് കൊടുത്ത് വാങ്ങിയതാണ്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും സമൂഹത്തില്‍ മാന്യമായി ജീവിക്കുന്നവരെ വഷളാക്കുക എന്ന ഉദ്ദേശത്തോടും കൂടി പ്രചരിപ്പിക്കുന്നതുമാണ്.

യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ഐ ഫോണുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശം നടത്തിയിട്ടുണ്ട്. അതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. ആര്‍ക്കും ആര്‍ക്കെതിരെയും എന്തും പറയാം എന്ന സാഹചര്യം അംഗീകരിക്കാന്‍ സാധിക്കുന്നതല്ല.

യു.എ.ഇ കോണ്‍സുലേറ്റ് ഔദ്യോഗികമായി ക്ഷണിച്ചത് മൂലമാണ് പരിപാടിയില്‍ പങ്കെടുത്തത്. അവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വിജയികള്‍ക്ക് സമ്മാനം നല്‍കിയത്. മുന്‍ നിയമസഭ സ്പീക്കറും സി.പി.എം നേതാവുമായ എം. വിജയകുമാര്‍, ഒ. രാജഗോപാല്‍ എന്നിവരും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവരും ലക്കി ഡിപ്പിൻെറ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തിരുന്നു.

നിജസ്ഥിതി തുറന്നുപറഞ്ഞിട്ടും സി.പി.എമ്മിൻെറ സൈബര്‍ ഗുണ്ടകള്‍ സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന ആക്രമണങ്ങള്‍ കൊണ്ടൊന്നും എന്നെ പിന്തിരിപ്പിക്കാന്‍ സാധിക്കില്ല. ഈ സര്‍ക്കാറിനെതിരെ അതിശക്തമായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.