ചാലക്കുടി: മഴക്കാലമായതോടെ പഴൂക്കര സ്വദേശിയായ ആനപ്പാറ രാജുവിന്റെ ചൂണ്ടയിൽ ചാകരയാണ്. ആരും അമ്പരന്നു പോകുന്ന വിധമുള്ള വമ്പൻ മീനുകളെയാണ് ഇയാൾ ചാലക്കുടിപ്പുഴയിൽ നിന്ന് ചൂണ്ടയിട്ട് പിടിക്കുന്നത്. ചൂണ്ടയിട്ടുള്ള മീൻപിടിത്തത്തെ കുറിച്ച് സാങ്കേതിക ഉപദേശങ്ങൾ തേടി നിരവധി പേരാണ് രാജുവിനെ തേടിയെത്തുന്നത്.
ചെറുമീനുകളെ പിടിക്കാൻ ഒട്ടും താൽപര്യമില്ല. കട്ട്ല, രോഹു, മുഗാൾ, തൂളി ,പുല്ലൻ, കൂരൽ, ആസാം വാള, കരിമീൻ തുടങ്ങി നിരവധി മീനുകൾ ആഴങ്ങളിൽ നിന്ന് രാജുവിന്റെ ചൂണ്ടയിൽ കുടുങ്ങും. പലതും ഏഴും എട്ടും കിലോ തൂക്കമുള്ളവ. ചാലക്കുടിപ്പുഴയിൽ നിന്ന് പിടിച്ചെടുത്ത 16.600 കിലോ തൂക്കമുള്ള കട്ട്ല യാണ് രാജുവിന്റെ റെക്കോഡ്.
വലിയ മീനുകൾ പൂർണ്ണമായും വാങ്ങാൻ ആളില്ലാത്തതിനാൽ കഷണങ്ങളായി വിൽക്കുകയാണ് പതിവ്. കിലോവിന് 300 രൂപയ്ക്കാണ് വിൽക്കുക. ചൂണ്ടയിടൽ രംഗത്ത് വിജയിക്കാൻ ചില ട്രേഡ് രഹസ്യങ്ങൾ ഉണ്ട്. യന്ത്ര ചൂണ്ടയാണ് ഇതിൽ പ്രധാനം. 3000 രൂപ മുതൽ 5000 രൂപ വരെയുള്ള ചൂണ്ടകൾ ഇയാൾക്കുണ്ട്. മറ്റൊന്ന് ചൂണ്ടയിൽ കൊളുത്തുന്ന പ്രത്യേകതരം തീറ്റയാണ്. അതിന്റെ മണമറിഞ്ഞാൽ മീനുകൾ എവിടെ നിന്നും ഓടിയെത്തും. പ്രത്യേകം തയ്യാറാക്കുന്ന ഈ തീറ്റയുടെ നിർമ്മാണ രഹസ്യം ആരുമായും പങ്കുവയ്ക്കില്ല.
കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി ചാലക്കുടിപ്പുഴയോരത്ത് രാജു സജീവമാണ്. വലയിട്ട് മീൻ പിടിച്ചാൽ പുഴയിൽ മത്സ്യങ്ങളുടെ കുറ്റിയറ്റു പോകുമെന്നതിനാൽ ലാഭക്കൊതി പൂണ്ട അത്തരം വാണിജ്യ ലക്ഷ്യത്തോട് രാജുവിന് താല്പര്യമില്ല. രാത്രിയിൽ ഇയാൾ മീൻ പിടിക്കാൻ പോവാറില്ല. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ പരിയാരം മുതൽ കാടുകുറ്റിപ്പാലം വരെയുള്ള ദൂരത്ത് ചൂണ്ടയിടുന്ന നിരവധി ആളുകൾക്കിടയിൽ എവിടെയെങ്കിലും ചാലക്കുടി പുഴയോരത്ത് എവിടെയെങ്കിലും ഇയാൾ ഉണ്ടാവും. മറ്റ് ഉപജീവന മാർഗ്ഗങ്ങൾ അടഞ്ഞതോടെയാണ് ചൂണ്ടയിടൽ രംഗത്തേക്കിറങ്ങിയത്. കലാമണ്ഡലത്തിൽ പഠിക്കുന്ന മകളടക്കം മൂന്ന് മക്കളാണ് രാജുവിനുള്ളത്. മാട്ടുപ്പെട്ടിയിലും ഇടുക്കിയിലും മൽസ്യത്തൊഴിലാളികൾക്കൊപ്പം ചൂണ്ടയിടാൻ പോയിട്ടുണ്ടു്. എങ്കിലും മത്സ്യങ്ങളുടെ കലവറയായ സ്വന്തം ചാലക്കുടിപ്പുഴ തന്നെയാണ് ഇയാൾക്കിഷ്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.