വിഴിഞ്ഞത്ത് കേന്ദ്രസേന വേണ്ട, കേരള പൊലീസിന് കഴിയും -മന്ത്രി അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണ മേഖലയിൽ സുരക്ഷയൊരുക്കാൻ കേന്ദ്ര സേനയുടെ ആവശ്യമില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. പ്രദേശത്തെ ക്രമസമാധാനത്തിന് കേരള പൊലീസ് പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. കേരളം കേന്ദ്രസേനയെ ആവശ്യപ്പെട്ടില്ലെന്നും ആവശ്യപ്പെട്ടത് തുറമുഖ നിർമാണക്കമ്പനിയാണെന്നും മന്ത്രി പറഞ്ഞു. പദ്ധതി പ്രദേശത്തിനകത്ത് കേന്ദ്രസേനയെ ആവശ്യപ്പെടുന്നതിൽ തെറ്റില്ല. പദ്ധതി നിർത്തിവക്കണമെന്ന് ആവശ്യപ്പെടുന്നത് ബുദ്ധിയില്ലാത്തവരാണെന്നും മന്ത്രി ആരോപിച്ചു.
വിഴിഞ്ഞം തുറമുഖ പ്രദേശത്ത് സുരക്ഷാപാലനത്തിന് കേന്ദ്രസേനയെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്നാണ് സംസ്ഥാന സർക്കാർ ഹൈകോടതിയെ അറിയിച്ചത്. സംസ്ഥാന സർക്കാർ കേന്ദ്ര സേനയുടെ സഹായം തേടുന്നതിന് എന്തിനാണു മടി കാണിക്കുന്നതെന്ന അദാനി ഗ്രൂപ്പിന്റെ ചോദ്യത്തിനാണ് സർക്കാർ നിലപാട് അറിയിച്ചത്. ഇക്കാര്യത്തിൽ കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. കേന്ദ്ര സേനയെ നിയോഗിക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചർച്ച ചെയ്ത് അറിയിക്കാൻ ജസ്റ്റിസ് അനു ശിവരാമൻ നിർദേശിക്കുകയും ചെയ്തു. അതേസമയം, സംസ്ഥാനത്ത് ക്രമസമാധാന നില നിയന്ത്രിക്കാൻ കേന്ദ്ര സംഘം എത്തുന്നത് ഭരണകക്ഷിയുടെ കഴിവുകേടായി വിലയിരുത്തപ്പെടും എന്ന ഭയവും സംസ്ഥാന സർക്കാറിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.