തിരുവനന്തപുരം: ബി.ജെ.പിയിൽ ചേർന്ന സി.പി.എം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ കേസ്. സി.പി.എമ്മിന്റെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മംഗലപുരം പൊലീസ് കേസെടുത്തത്.
മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ച പണം തിരിച്ചു തന്നില്ലെന്നാരോപിച്ച് മംഗലപുരം ഏരിയാ കമ്മിറ്റി ഡി.വൈ.എസ്പിക്ക് പരാതി നല്‍കിയിരുന്നു. വിശ്വാസവഞ്ചന, തട്ടിപ്പ് എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് മധു മുല്ലശ്ശേരിക്കെതിരെ ചുമത്തിയിരിക്കുന്നത്.
42 വർഷം സി.പി.എം പ്രവർത്തകനും നേതാവുമായിരുന്ന മധുവിനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്. മധുവിനെതിരെ ജില്ലാ സെക്രട്ടറി വി. ജോയി രംഗത്തുവന്നതോടെയാണ് പൊട്ടിത്തെറിയുണ്ടായത്.
സാമ്പത്തിക ആരോപണങ്ങളും ക്രമവിരുദ്ധ ഇടപെടലുകളും മധുവിനെതിരെ ഉയർന്നിരുന്നു. സാധാരണ പാർട്ടി പ്രവർത്തകർക്ക് സമീപിക്കാൻ സാധിക്കാത്ത ആളായി മാറിയെന്ന ആരോപണവും മധുവിനെതിരെ പാർട്ടിയിൽ ഉയർന്നിരുന്നു. എന്നാൽ വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് വി. ജോയി നടത്തിവരുന്നതെന്നായിരുന്നു മധുവിന്റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.