കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള ക ലാപത്തിന് ആഹ്വാനം ചെയ്തെന്ന് സർക്കാർ ഹൈകോടതിയിൽ. നിയമം ലംഘിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും അക്രമികൾ ഇൗ ആഹ്വാനം ഉൾക്കൊണ്ട് അതിക്രമം കാട്ടിയതായും സർക്കാർ വ്യക്തമാക്കി. കലാപമുണ്ടാക്കാനും സമാധാനാന്തരീക്ഷം തകർക്കാനും ശ്രമിച്ചുവെന്ന പേരിലുള്ള കേസ് നിലനിൽക്കില്ലെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ശ്രീധരൻപിള്ള നൽകിയ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം.
നിയമലംഘനം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ തന്നെ ശബരിമലയിലെത്തി എട്ട് പേർ നിയമലംഘനം നടത്തിയതായി ശ്രീധരൻപിള്ള പറഞ്ഞിട്ടുണ്ട്. പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോകാതിരിക്കാൻ നമ്മൾ പോരാട്ടം നടത്തണം എന്ന് പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തതിന് തെളിവുണ്ട്. ഇത് നാടിെൻറ സമാധാനാന്തരീക്ഷം തകർക്കാനും കലാപം നടത്താനുമുള്ള ആഹ്വാനമാണ്. സുപ്രീംകോടതിയുടെ വിധിക്കെതിരായ വെല്ലുവിളിയും പ്രതിഷേധവുമാണ്. സ്ത്രീകെള തടയാൻ യുവമോർച്ച പ്രസിഡൻറിനോട് ആഹ്വാനം ചെയ്യുകയും അത് നടപ്പാക്കുകയും ചെയ്തു.
ക്ഷേത്രനട പൂട്ടുന്നത് കോടതിയലക്ഷ്യമാവില്ലേയെന്ന് ഫോണിൽ വിളിച്ച് ചോദിച്ച തന്ത്രിയോട് കോടതിയലക്ഷ്യം നടത്താനാണ് ശ്രീധരൻപിള്ള ആഹ്വാനം ചെയ്തത്. തിരുമേനി ഒറ്റക്കല്ലെന്നും നടപടി കോടതിയലക്ഷ്യമാവില്ലെന്നും ആയാൽ തന്നെ ഞങ്ങൾക്കെതിരെ ആദ്യം കേസെടുത്തിേട്ട തന്ത്രിക്കെതിരെ വരൂവെന്ന് പറഞ്ഞ് ആത്മവിശ്വാസവും നൽകി.
ഹരജിക്കാരെൻറ ആഹ്വാനം മുഖവിലക്കെടുത്ത് അക്രമത്തിന് രംഗത്തിറങ്ങിയവരാണ് ചിത്തിര ആട്ടത്തിരുനാളിനായി നട തുറന്നപ്പോൾ 52 വയസ്സുകാരിയായ സ്ത്രീക്കും ബന്ധുവിനും നേരെ ക്രൂരമായ മർദനം അഴിച്ചുവിട്ടത്. ഇതുൾപ്പെടെ അക്രമവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തതായും സർക്കാർ ചൂണ്ടിക്കാട്ടി. കേസിെൻറ വിശദാംശങ്ങൾ ഹാജരാക്കാൻ നിർദേശിച്ച കോടതി ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.