പത്തനംതിട്ട: ലോക്സഭ മണ്ഡലങ്ങൾ പിടിക്കാൻ ഇരുമുന്നണികളും കളത്തിലിറക്കിയ എം.എ ൽ.എമാരെല്ലാം വിജയിച്ചാൽ വരാൻ പോകുന്നത് ഉപതെരഞ്ഞെടുപ്പുകളുടെ പൂരം. ഒമ്പത് എം.എ ൽ.എമാരാണ് പോരിനിറങ്ങിയത്. ഇതിൽ ആറുപേർ എൽ.ഡി.എഫിൽ നിന്നും മൂന്നുപേർ യു.ഡി.എഫിൽ നിന്നുമാണ്. വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ എല്ലാവരും വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്.
ഇവരുടെ വിശ്വാസം യാഥാർഥ്യമായാൽ സംസ്ഥാനത്ത് ആറുമാസത്തിനകം വീണ്ടുമൊരു മിനി പൊതുതെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങും.
എൽ.ഡി.എഫ് സ്ഥാനാർഥികളായ വീണാ ജോർജ് (പത്തനംതിട്ട), എ.എം. ആരിഫ് (ആലപ്പുഴ), എ. പ്രദീപ്കുമാർ (കോഴിക്കോട്), പി.വി. അൻവർ (പൊന്നാനി) എന്നിവരെ സി.പി.എമ്മും സി. ദിവാകരൻ (തിരുവനന്തപുരം), ചിറ്റയം ഗോപകുമാർ (മാവേലിക്കര) എന്നിവരെ സി.പി.ഐയുമാണ് നിയോഗിച്ചത്. യു.ഡി.എഫിൽനിന്ന് അടൂർ പ്രകാശ് (ആറ്റിങ്ങൽ), ഹൈബി ഈഡൻ (എറണാകുളം), കെ. മുരളീധരൻ (വടകര)എന്നിവരെ കോൺഗ്രസും പരീക്ഷിച്ചു. ഇവർ എല്ലാവരും ജയിക്കാനിടയില്ലെങ്കിലും മൂന്നിലേറെ നിയമസഭ മണ്ഡലങ്ങളിലെ വോട്ടർമാർക്ക് ആറ് മാസത്തിനകം വീണ്ടും ബൂത്തിലെേത്തണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്.
ആകെ അഞ്ചു നിയമസഭ മണ്ഡലങ്ങളുള്ള പത്തനംതിട്ട ജില്ലയിൽനിന്ന് മത്സരത്തിനിറങ്ങിയ മൂന്ന് എം.എൽ.എമാരും വിജയിച്ചാൽ പത്തനംതിട്ടക്കാർക്ക് വീണ്ടുമൊരു മിനി പൊതുതെരഞ്ഞെടുപ്പാവും ഒത്തുവരിക.
വീണാ ജോർജിെൻറ ആറന്മുള, ചിറ്റയം ഗോപകുമാറിെൻറ അടൂർ, അടൂർ പ്രകാശിെൻറ കോന്നി എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരിക. എ.എം. ആരിഫ് അരൂരിനെയും എ. പ്രദീപ്കുമാർ കോഴിക്കോട് നോർത്തിനെയും പി.വി. അൻവർ നിലമ്പൂരിനെയും സി. ദിവാകരൻ നെടുമങ്ങാടിനെയുമാണ് പ്രതിനിധീകരിക്കുന്നത്. ഹൈബി ഈഡൻ എറണാകുളം, കെ. മുരളീധരൻ വട്ടിയൂർക്കാവ് മണ്ഡലങ്ങളുടെയും പ്രതിനിധികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.